നാഗ്പൂർ: നാഗ്പൂരിൽ സ്ഫോടകവസ്തു നിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ആറ് തൊഴിലാളികൾ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു.
നാഗ്പൂർ നഗരത്തിനടുത്തുള്ള ഫാക്ടറിയിൽ വ്യാഴാഴ്ച ഉച്ച ഒരു മണിയോടെയാണ് നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്. ഹിംഗന പൊലീസ് സ്റ്റേഷൻ പരിധിയിലെ ധംന ചാമുണ്ഡി എക്‌സ്‌പ്ലോസീവ് പ്രൈവറ്റ് ലിമിറ്റഡിലാണ് സംഭവം. പരിക്കേറ്റ ഒമ്പത് പേരെ നഗരത്തിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ആറുപേരുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് നാഗ്പൂർ പൊലീസ് കമീഷണർ രവീന്ദ്ര സിംഗാൾ പറഞ്ഞു.
സ്ഫോടനം നടക്കുമ്പോൾ ഫാക്ടറിയുടെ പാക്കേജിങ് യൂണിറ്റിൽ ജോലി ചെയ്യുന്നവരാണ് മരിച്ചവരിൽ അധികവുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, ഫാക്ടറി ഉടമയും മാനേജരും ഒളിവിലാണെന്ന് മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിയും എൻസിപി നേതാവുമായ അനിൽ ദേശ്മുഖ് പറഞ്ഞു. മേയ് 23 ന് താണെ ജില്ലയിലെ ഡോംബിവ്‌ലി വ്യാവസായിക മേഖലയിൽ തീപിടിത്തത്തിൽ അഞ്ച് പേർ മരിക്കുകയും 56 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.