ഇടുക്കി: പൈനാവ് എൻജിനീയറിങ് കോളേജിൽ എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ട സംഭവം ആസൂത്രിതം. സമാധാനപരമായി നടന്ന കോളേജ് തെരഞ്ഞെടുപ്പിന് ശേഷം പുറത്തെത്തിയ വിദ്യാർഥികളെ ക്യാമ്പസില്‍ മാരകായുധവുമായി കാത്തുനിന്ന യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് നിയോജക മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘം ആക്രമിക്കുകയായിരുന്നു. കൊല്ലണമെന്ന ഉദേശത്തോടെ ധീരജിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. കുത്തേറ്റ മറ്റൊരു വിദ്യാർഥിയെ ഇടുക്കി മെഡിക്കൽ കോളേജ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഒരു വിദ്യാര്‍ഥിയുടെ തോളെല്ലിനും ഗുരുതര പരിക്കുണ്ട്.
ക്യാമ്പസിൽ യാതൊരു സംഘർഷവും നിലനിന്നിരുന്നില്ലെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആവശ്യമായ മുന്‍കരുതലുകൾ എടുത്തിരുന്നതായും കോളേജ് പ്രിൻസിപ്പൽ നേരത്തെ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്‌ച ഉച്ചയോടെയായിരുന്നു ഇടുക്കി പൈനാവ് എൻജിനീയറിങ് കോളേജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകൻ ധീരജ് രാജേന്ദ്രനെ കെഎസ്‌യു‐യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിക്കൊന്നത്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജീനിയറിങ് ഏഴാം സെമസ്‌റ്റർ വിദ്യാര്‍ഥിയായിരുന്നു. കണ്ണൂര്‍ തളിപ്പറമ്പ് പാൽകുളങ്ങര ആതിര നിവാസിൽ (അദ്വൈതം) രാജേന്ദ്രന്റെ മകനാണ്.
കോൺഗ്രസ് ഉന്നതനേതാക്കളുമായി അടുത്ത ബന്ധമുള്ള നിഖിൽ പൈലിയാണ് ധീരജിനെ കുത്തിയതെന്ന് സ്ഥലത്തുണ്ടായിരുന്ന വിദ്യാർഥികൾ പറഞ്ഞു. യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് നിയോജക മണ്ഡലം പ്രസിഡന്റാണ് നിഖിൽ. നിഖിലാണ് കുത്തിയതെന്ന് പോലീസും സ്‌ഥിരീകരിച്ചു. കോളേജിൽ പഠിക്കുന്ന ഒരു വിദ്യാർഥിയും കെഎസ്‌യുവിന്റെ ഒരു ഭാരവാഹിയും അക്രമിസംഘത്തിനൊപ്പം ഉണ്ടായിരുന്നുവെന്ന് എസ്‌എഫ്‌ഐ നേതാക്കൾ വ്യക്തമാക്കി.