ദില്ലി: ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്കുനേരെ വധശ്രമം ഉണ്ടായതിനെ അപലപിച്ച് ഇന്ത്യ. അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ ആശ്വസിക്കുന്നതായും ആയുരാരോഗ്യസൗഖ്യത്തിനായി പ്രാർഥിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. അക്രമങ്ങളെ ഇന്ത്യ അപലപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുപരിപാടിയിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് ജപ്പാൻ പ്രധാനമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. അക്രമി എറിഞ്ഞ സ്‌മോക്ക് ബോംബ് വേദിക്ക് സമീപം വീണുപൊട്ടി. ഫുമിയോ കിഷിദ പരിക്കില്ലാതെ രക്ഷപ്പെട്ടു. അക്രമിയെന്ന് കരുതുന്നയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.
വകയാമയിലെ ഹാർബറിനോട് ചേർന്ന് ഉപ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുന്നതിനിടെയാണ് ആക്രമണം. പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്ക് നേരെ സ്ഫോടക വസ്ഥു എറിയുകയായിരുന്നു. തൊട്ടടുത്ത് വീണ് പൊട്ടിത്തെറിച്ചു. ഫുമിയോ കിഷിദ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഉടനെ രക്ഷാ പ്രവർത്തകർ പ്രധാനമന്ത്രിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സുരക്ഷാ ഉദ്യോഗസ്ഥർക്കടക്കം ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. പൈപ്പിനു സമാനമായ വസ്തുവാണ് പ്രധാനമന്ത്രിക്കു നേരെ എറിഞ്ഞത്, സ്മോക് ബോബാണെന്നാണ് നിഗമനം. അക്രമിയെന്ന് സംശയിക്കുന്നയാളെ സംഭവസ്ഥലത്ത് നിന്നും സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.
അക്രമിയുടെ പേരുവിവരങ്ങളോ മറ്റോ പുറത്ത് വിട്ടിട്ടല്ല. അക്രമ കാരണവും വ്യക്തമല്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് കിഷിദ വകയാമയിലെത്തിയത്. പ്രദേശിക തുറമുഖം സന്ദർശിച്ചതിന് ശേഷം ചെറിയ പൊതു യോഗത്തിൽ സംസാരാക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് സ്ഫോടക വസ്ഥു എറിഞ്ഞത്. കഴിഞ്ഞ വർഷം സമാനമായ രീതിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുന്നതിനിടെയാണ് മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയെ വെടിവച്ച് കൊലപ്പെടുത്തിയത്. ഇതേ തുടർന്ന് ജപ്പാനിൽ പൊതു പ്രവർത്തകരുടെ സുരക്ഷ വർധിപ്പിച്ചിരുന്നു. ഇതിനിടെയാണ് നിലവിലെ പ്രധാനമന്ത്രിക്ക് നേരെയുള്ള ആക്രമണം.












