തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ഘടകകക്ഷിയായ സിപിഐയ്ക്ക് രൂക്ഷമായ വിമർശനം. പഞ്ചായത്ത് വാർഡിൽ പോലും ജയിക്കാൻ കഴിയാത്ത പാർട്ടിക്ക് പലയിടത്തും സിപിഎമ്മിനെ തോൽപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണെന്ന് പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. ഇടത് മുന്നണിയിൽ ജില്ലയിൽ സിപിഎം കഴിഞ്ഞാൽ രണ്ടാമത് വരുന്ന പാർട്ടി സിപിഐയാണെങ്കിലും ജില്ലയിലൊരിടത്തും കാര്യമായ സ്വാധീനം സിപിഐയ്ക്ക് ഇല്ലെന്ന് പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. പഞ്ചായത്ത് വാർഡിൽ പോലും ജയിക്കാൻ കഴിയില്ലെങ്കിലും സിപിഎമ്മിനെ തോൽപ്പിക്കാൻ പലയിടത്തും കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും പ്രവർത്തന റിപ്പോർട്ടിലുണ്ട്. മാത്രമല്ല സിപിഎമ്മിലെ അസംതൃപ്തരെ കൂടെ കൂട്ടാൻ സിപിഐ ശ്രമിക്കുന്നുവെന്ന ആരോപണവും ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിലുണ്ട്. എന്നാൽ സിപിഐയിൽ നിന്ന് നിരവധി ആളുകൾ സിപിഎമ്മിലേക്ക് എത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരള കോൺഗ്രസ് (എം) കോൺഗ്രസ് എസ്, ജനതാദൾ എന്നീ പാർട്ടികൾക്ക് ജില്ലയിൽ ചില പ്രദേശങ്ങളിൽ പ്രവർത്തകരുണ്ട്. എന്നാൽ ഇടതുമുന്നണിയിലെ മറ്റൊരു കക്ഷിയായ ആർഎസ്പിയുടെ കാര്യം പ്രത്യേകിച്ച് പറയാനൊന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. യുഡിഎഫിൽ കോൺഗ്രസ് അല്ലാതെ കാര്യമായ സ്വാധീനമുള്ള പാർട്ടികൾ ഇല്ല. മുസ്ലീം ലീഗിന് മാത്രമാണ് ചിലയിടങ്ങളിൽ അൽപം സ്വാധീനമുള്ളതെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തുന്നു. ഇതിന് പുറമെ ജില്ലയിൽ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമിയുടെ വെൽഫയർ പാർട്ടി എന്നിവർ മതന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ പരിശ്രമിക്കുന്നുണ്ടെന്നും ജില്ലാ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. തീവ്ര വർഗീയതയ്ക്കൊപ്പം പാലിയേറ്റീവ് കെയർ രംഗത്തും ഇവർ പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രവർത്തന സമിതി റിപ്പോർട്ടിൽ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ പ്രവർത്തനത്തെ പറ്റി കാര്യമായ പരാമർശമില്ലെങ്കിലും എ. സമ്പത്തിനെതിരെ വിമർശനമുണ്ട്. സമ്പത്ത് സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കുന്നില്ലെന്ന വിമർശനമാണ് റിപ്പോർട്ടിലുള്ളത്.