കായംകുളം : പട്ടാപകൽ ദേശീയ പാതയിൽ വാഹനം തടഞ്ഞു നിർത്തി പണമടങ്ങിയ ബാഗ് കവർച്ച ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. കണ്ടല്ലൂർ തെക്ക് ശ്യാംലാൽ നിവാസിൽ ശ്യാംലാലാണ് (താറാവ് ശ്യാം 24) അറസ്റ്റിലായത്. കൊറ്റുകുളങ്ങര ഇടശ്ശേരി ജംഗ്ഷന് സമീപം കഴിഞ്ഞ എപ്രിലിലായിരുന്നു സംഭവം. കൊറ്റുകുളങ്ങര സ്വദേശികളായ അഹമ്മദ് ഖാൻ, മൈമൂനത്ത്, ഷാജഹാൻ എന്നിവരുടെ കൈവശമുണ്ടായിരുന്ന 9,85,000/- രൂപയടങ്ങിയ ബാഗാണ് തട്ടിയെടുത്തത്. കവർച്ചാ കേസിലെ ഇയാളുടെ കൂട്ടു പ്രതികളായിരുന്ന അഖിൽ കൃഷ്ണ, ശ്യാം, മിഥുൻ, അശ്വിൻ, റിജുഷ്, വിജേഷ്. പ്രവീൺ, അഖിൽ എന്നീ എട്ടു പേരെ സംഭവത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒളിവിൽ പോയ ശ്യാംലാൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും അനുവദിച്ചിരുന്നില്ല.
തുടർന്ന് ഒളിവിലായിരുന്ന ഇയാൾ കണ്ടല്ലൂരിൽ എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കനകക്കുന്ന് പോലീസ് സ്റ്റേഷനുകളിൽ കൊലപാതക ശ്രമം, അടിപിടി, പോക്സോ ഉൾപ്പെടെ ആറോളം കേസുകളിൽ ഇയാൾ പ്രതിയാണ്.
കഴിഞ്ഞ ഡിസംബറിൽ കീരിക്കാട് വെളുത്തേടത്ത് പടീറ്റതിൽ വീട്ടിൽ കയറി അടിപിടി ഉണ്ടാക്കിയ കേസിലും, അന്നേ ദിവസം തന്നെ ഐക്യ ജംഗ്‌ഷനിലുണ്ടാക്കിയ അടിപിടി കേസിലും പ്രതിയായ ശ്യാംലാലിനെ ഈ കേസുകളിലും അറസ്റ്റ് രേഖപ്പെടുത്തി. ആലപ്പുഴ ജില്ല പോലീസ് മേധാവി ജി. ജയ്ദേവിന്റെ നിർദ്ദേശത്തിൽ ഡി.വൈ.എസ്.പി അലക്സ് ബേബിയുടെ നേതൃത്വത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ശ്രീകുമാർ, പോലീസുകാരായ ദീപക്, വിഷ്ണു, ഷാജഹാൻ, അനീഷ്, സബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.