തിരുവനന്തപുരം > “ദ കേരള സ്‌റ്റോറി’ സിനിമയ്‌ക്കെതിരെ നടി മാലാ പാർവതി. വെറുപ്പിൻ്റെ രാഷ്ട്രീയം ഈ മണ്ണിൽ വളരാൻ അനുവദിക്കരുതെന്നും, വിഭജിക്കാനുള്ള ശ്രമം ഇവിടെ ഫലവത്താകുകയില്ലെന്നും മാലാ പാർവതി ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഫെയ്‌സ്‌ബുക്ക് കുറിപ്പ് പൂർണരൂപം:
“കേരള സ്‌റ്റോറി ” എന്ന കഥ അവർ മെനയുന്നത്, മലയാളികളെ ഉദ്ദേശിച്ചല്ല. ഈ കാലഘട്ടത്തിന് വേണ്ടിയുമല്ല. വരും തലമുറയ്ക്ക് വേണ്ടിയാണ്. അവർ ചരിത്രത്തെ നിർമ്മിക്കുകയാണ്. കമ്മേഴ്സ്യൽ സിനിമയുണ്ടാക്കുന്ന പോതു ബോധം മതി അവർക്ക്. ഭാവിയിൽ ചരിത്രമെന്തെന്ന് തിരയുന്ന സെർച്ച് എൻജിനുകളിൽ, ഈ കഥ നമ്മുടെ ചരിത്രമായി മാറിയേക്കും.
ബാൻ നമ്മുടെ വഴിയല്ല, പക്ഷേ ഈ പേര് മാറ്റാൻ നമുക്ക് പറയാവുന്നതാണ്. കേരള സ്റ്റോറി പറയാൻ നമ്മുടെ ഇടയിൽ ആൾക്കാരുണ്ട്. ഈ മണ്ണിൻ്റെ പ്രത്യേകതയും, മനുഷ്യരുടെ സൗഹാർദ്ദത്തിൻ്റെ സത്യവും തിരിച്ചറിയുന്നവർ. ജാതിയും മതവും, ആ പ്രത്യേകതകളും, .ഈ മണ്ണിൻ്റെ, നമ്മുടെ സ്വത്വത്തിൻ്റെ സവിശേഷതകളായി കാണുന്നവർ.
വെറുപ്പിൻ്റെ രാഷ്ട്രീയം ഈ മണ്ണിൽ വളരാൻ അനുവദിക്കാതെ.. കാവൽ നിൽക്കുന്നവർ ഇന്നും ഉണ്ട് മണ്ണിൽ. വിഭജിക്കാനുള്ള ശ്രമം പൂർണ്ണമായും ഫലവത്തായിട്ടില്ല, ആവുകയുമില്ല ഞങ്ങളുടെ ഇടയിൽ!
പക്ഷേ ഉദ്ദേശവും, ലക്ഷ്യവും വേറെയാണല്ലോ. ഇരുട്ട് നിറയുന്നുണ്ട്. ഭയവും!കാരണം, നാളെ ഒരു സമയം, കേരളം ഒരു തീവ്രവാദ സംസ്ഥാനമാണെന്ന്, മുദ്ര കുത്തിയാൽ, കലാപം നടന്നാൽ പട്ടാളമിറങ്ങിയാൽ സ്വാഭാവികം എന്ന് മലയാളികൾ അല്ലാത്തവർ കരുതും. മാവോയിസ്റ്റ്, ആസ്സാം, മണിപ്പൂർ എന്നൊക്കെ കേൾക്കുന്ന പോലെ. നമുടെ പ്രശ്‌നങ്ങൾ വാർത്ത അല്ലാതെയും ആകും.