രാജപുരം : ജലസംരക്ഷണത്തിന് ചെലവുകുറഞ്ഞ റബ്ബർ തടയണയുമായി ചെറുകിട ജലസേചനവകുപ്പ്. റബ്ബർ തടയണ ജില്ലയിലെ പനത്തടി പഞ്ചായത്തിൽ പൂർത്തിയായി. മാനടുക്കം എരിഞ്ഞിലംകോട് തിമ്മംചാലിലാണ് നവീനമാതൃകയിലുള്ള റബ്ബർ തടയണ ഒരുക്കിയിരിക്കുന്നത്. കാസർകോട് വികസനപാക്കേജിൽ 48 ലക്ഷം രൂപ ചെലവിലാണ് പ്രവൃത്തിപൂർത്തിയാക്കിയത്. കട്ടികൂടിയ റബ്ബർഷീറ്റ് കവർ കോൺക്രീറ്റിൽ ഘടിപ്പിച്ച് അതിലേക്ക് ജലം പമ്പുചെയ്ത് നിറച്ചാണ് തടയണയിൽ ജലം സംഭരിക്കുന്നത്. റബ്ബർ തടയണ വേഗത്തിലൊരുക്കാൻ കഴിയുന്നതിനാൽ ജലസംഭരണത്തിന് കുറഞ്ഞസമയം മതിയാകും. മഴക്കാലമെത്തുമ്പോൾ തടയണതീർക്കാൻ റബ്ബർഷീറ്റ്കവറിൽ ശേഖരിച്ച വെള്ളം പുറത്തേക്കൊഴുക്കി കഴിഞ്ഞാൽ നീരൊഴുക്ക് സാധാരണനിലയിലാവുകയും ചെയ്യും. വേഗത്തിൽ വെള്ളം തടഞ്ഞുനിർത്താനാകുമെന്നതും തടയണയിൽ ചളിയും മണലും അടിഞ്ഞുകൂടില്ലെന്നതുമാണ് പ്രധാന നേട്ടം. കൂടാതെ, കുറഞ്ഞചെലവിൽ വേഗത്തിൽ നിർമാണം പൂർത്തിയാക്കാനുമാകും. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസേർച്ചിന്റെ (ഐ.സി.എ.ആർ.) സാങ്കേതികസഹായത്തോടെയാണ് ജലസേചനവകുപ്പ് പുതിയരീതിയിലുള്ള തടയണനിർമാണം നടത്തിയിരിക്കുന്നത്.
ചെറുകിട ജലസേചനവിഭാഗം എക്സി. എൻജിനിയർ പി.ടി.സഞ്ജീവ്, അസി. എക്സി. എൻജിനിയർ സുധാകരൻ, അസി. എൻജിനിയർ അഖിൽ മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവൃത്തി. ഇതുകൂടാതെ, കാസർകോട് പാക്കേജിൽപ്പെടുത്തി പിലിക്കോട് പഞ്ചായത്തിലെ മാണിയാട്ട് തോട്, കയ്യൂർ ചീമേനിയിൽ നാപ്പച്ചാൽ, പൈവളികെ-സ്വർണഗിരി തോട്, മധൂർ ഷിറിബാഗലു എന്നിവിടങ്ങളിലും റബ്ബർ തടയണനിർമാണം നടക്കുന്നതായി കാസർകോട് വികസനപാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ.പി.രാജമോഹൻ പറഞ്ഞു.