ന്യൂഡൽഹി : രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിൽ രോഗികളുടെ എണ്ണം ഗണ്യമായി വർധിക്കുകയാണ്. ഉത്തരേന്ത്യയിൽ ഉള്ളതിനേക്കാൾ ദക്ഷിണേന്ത്യയിലാണ് രോഗവ്യാപനം തീവ്രമായി തുടരുന്നത്. ഒമിക്രോൺ വകഭേദം ബാധിക്കുന്നവരുടെ എണ്ണവും ഉയരുന്നത് ആശങ്കയാണ്. എന്നാൽ മാർച്ച് മാസത്തോടെ കോവിഡ് അവസാനിക്കാനുള്ള സാധ്യതയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഐസിഎംആറിലെ പ്രമുഖ ശാസ്ത്രജ്ഞനായ സമീരൻ പാണ്ഡ.
ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ പേർക്ക് ഒമിക്രോൺ ബാധിക്കുകയും പുതിയ വകഭേദങ്ങൾ ഉണ്ടാകാതിരിക്കുകയും ചെയ്താൽ മാർച്ച് 11 ആകുമ്പോൾ കോവിഡ് അവസാനിക്കുമെന്നാണ് പാണ്ഡ പറയുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിലെ പകർച്ചവ്യാധി വിഭാഗം തലവനാണ് സമീരൻ പാണ്ഡ. കോവിഡ് പ്രതിരോധത്തിൽ ഒട്ടും വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.
മുംബൈ ഡൽഹി എന്നീ നഗരങ്ങളിൽ കേസുകൾ പരമാവധിയിലെത്തിയോ എന്ന് ഉറപ്പിക്കാൻ രണ്ട് ആഴ്ച കൂടി കാത്തിരിക്കണം. പല സംസ്ഥാനങ്ങളിലും രോഗവ്യാപനം പല രീതിയിലാണ് സംഭവിക്കുന്നത്. ഡിസംബർ 11ന് ആരംഭിച്ച ഒമിക്രോൺ മൂന്ന് മാസം വരെ തുടരുമെന്നതിനാലാണ് മാർച്ച് 11 ആകുമ്പോൾ അവസാനിക്കും എന്ന പ്രതീക്ഷ പങ്കുവെച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സംസ്ഥാനങ്ങളോട് കോവിഡ് പരിശോധനകളുടെ എണ്ണം കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും രോഗത്തിന്റെ പല വ്യാപനഘട്ടങ്ങളിലും ടെസ്റ്റിങ്ങിലും അതിനുള്ള രീതികളിലും മാറ്റം വരുത്തേണ്ടതായി വരും. വൈറസിന്റെ പുതിയ വകഭേദങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് ഇത്.