ഭോപാൽ: സ്വന്തം തെറ്റ് മനസിലാക്കിയ നിലക്ക് തന്റെ മുഖത്ത് മൂത്രമൊഴിച്ച ബി.ജെ.പി പ്രാദേശിക നേതാവിനെ വെറുതെ വിടണമെന്ന് ഇരയായ ആദിവാസി യുവാവ് ദശമത് റാവത്ത്. സംഭവത്തിൽ പ്രവേശ് ശുക്ലയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മധ്യപ്രദേശിലെ സിധി ജില്ലയിലായിരുന്നു സംഭവം. കടവരാന്തയിലിരിക്കുകയായിരുന്നു ദശമത് റാവത്ത്. ഉടൻ പ്രവേശ് ശുക്ല സിഗരറ്റ് വലിച്ച് യുവാവിന്റെ മുഖത്തും ശരീരത്തിലും മൂത്രമൊഴിക്കുകയായിരുന്നു.
ആദിവാസി യുവാവിന്റെ മുഖത്ത് ബി.ജെ.പി നേതാവ് മൂത്രമൊഴിക്കുന്ന വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ വൻ പ്രതിഷേധമാണ് ഉയർന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ദശമതിനെ വസതിയിലെത്തിച്ച് കാൽകഴുകി മാപ്പ് പറഞ്ഞിരുന്നു.
” സംഭവിക്കേണ്ടത് സംഭവിച്ചു. വലിയ അപമാനമാണ് അനുഭവിച്ചത്. അയാളെ വെറുതെ വിടണമെന്നാണ് സർക്കാരിനോട് ആവശ്യപ്പെടാനുള്ളത്.”-ദശമത റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിനു പിന്നാലെ ശുക്ലയുടെ വീടിന്റെ ഒരു ഭാഗം അനധികൃതമായി നിർമിച്ചതാണെന്ന് കാണിച്ച് സർക്കാർ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് പൊളിക്കുകയും ചെയ്തു. ബുധനാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തതത്. ഇപ്പോൾ ജയിലിലാണ്. സംഭവം രാഷ്ട്രീയ വിവാദമായതോടെ ദശമതിന് മധ്യപ്രദേശ് സർക്കാർ അഞ്ചുലക്ഷം രൂപയുടെ സഹായ ധനവും വീട് വെക്കാൻ ഒന്നരലക്ഷം രൂപയും അനുവദിച്ചിരുന്നു.