തിരുവനന്തപുരം: ഇടതു സർക്കാർ അമിത നികുതി ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച് കോര്‍പറേറ്റുകൾക്ക് വീതംവെച്ചു നൽകുന്നതിൻ്റെ കൂടുതല്‍ തെളിവുകളാണ് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്ന് എസ്.ഡി.പി.ഐ. കെ-ഫോണ്‍ കരാറില്‍ ബെല്‍ കണ്‍സോര്‍ഷ്യത്തിന് ചട്ടം ലംഘിച്ച് പലിശ ഒഴിവാക്കി പണം നല്‍കിയതിലൂടെ ഖജനാവിന് 36.36 കോടി രൂപ നഷ്ടമുണ്ടായെന്ന സി.എ.ജി കണ്ടെത്തല്‍ ഗൗരവതരമാണ്.ധൂര്‍ത്തും സ്വജന പക്ഷപാതവും നടത്തി ഖജനാവിനെ കൊള്ളയടിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സാധാരണക്കാരോട് മുണ്ടു മുറുക്കിയുടുക്കാന്‍ നിര്‍ദ്ദേശിക്കുകയാണ്. സംസ്ഥാനം ഇന്നു നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം സര്‍ക്കാരിന്റെ പിടിപ്പുകേടാണ്. ഓണക്കാലമായിട്ടും വിലക്കയറ്റവും സപ്ലൈകോയിലുള്‍പ്പെടെ നിത്യോപയോഗ സാധനങ്ങു ടെ ദൗർലഭ്യവും മൂലം ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.
കേട്ടുകേള്‍വി പോലും ഇല്ലാത്തവിധം കോടികളുടെ അഴിമതി കഥകളാണ് മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കെതിരേ അനുദിനം ഉയരുന്നത്. വിമര്‍ശനം ഉന്നയിക്കുന്നവരുടെ നാവടക്കാനല്ല മറിച്ച് നിജസ്ഥിതി ബോധ്യപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും എസ്.ഡി.പിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.