കൊല്ലം: മന്ത്രി കെ.ബി. ഗണേഷ് കുമാറിന് പത്തനാപുരം ഗാന്ധിഭവനിൽ സ്വീകരണം നൽകി. അന്തേവാസികൾക്കൊപ്പം സമയം ചെലവിട്ട മന്ത്രി, ഗാന്ധിഭവനുമായി തനിക്കുള്ള വൈകാരികബന്ധവും പങ്കുവെച്ചു. ഗാന്ധിഭവനിലെ അന്തേവാസിയായ നടൻ ടി.പി. മാധവനേയും അദ്ദേഹം കണ്ടു.
2002ൽ താൻ കല്ലിട്ടതാണ് പത്തനാപുരത്തെ ഗാന്ധിഭവനെന്ന് മന്ത്രി പറഞ്ഞു. യൂസഫലിയുടെ വക പുതിയ കെട്ടിടം വരുന്നു എന്ന് പറയുമ്പോൾ സന്തോഷമുണ്ട്. ഇതെല്ലാം തുടങ്ങിവെച്ച ആളെന്ന നിലക്ക് ഏറെ സന്തോഷമുണ്ട്. ഗാന്ധിഭവന്‍റെ ബ്രാൻഡ് അംബാസഡറാണ് താനെന്ന് പറയുന്നതിൽ അഭിമാനമുണ്ട്.
ഞാൻ എന്നും ഇവിടെയുള്ള ആളാണ്. എനിക്ക് ഒരു വരവേൽപ്പ് നൽകുകയല്ല ഇവിടെ. ഒരു സ്ഥാനം കിട്ടിയതുകൊണ്ടുള്ള സന്തോഷം പങ്കുവെക്കലായാണ് കാണുന്നത്. എപ്പോഴും നിങ്ങളുടെ കൂടെയുണ്ട്. പത്തനാപുരത്തുകാരുടെ കൂടെയുണ്ട്. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളുണ്ടായപ്പോഴും അന്നെല്ലാം എനിക്ക് വേണ്ടി പ്രാർഥിച്ചതും കൈപിടിച്ചതും പത്തനാപുരത്തെ ജനങ്ങളാണ്, ഗാന്ധിഭവനാണ് -ഗണേഷ് കുമാർ പറഞ്ഞു.
ഗാന്ധിഭവനിൽ കഴിയുന്ന പ്രമുഖ നടൻ ടി.പി. മാധവനുമായി മന്ത്രി സംസാരിച്ചു. ലാലേട്ടനോടും പറഞ്ഞിട്ടുണ്ട്, കാണാൻ വരണമെന്ന് എന്ന് ഗണേഷ് കുമാർ ടി.പി. മാധവനോട് പറഞ്ഞു. മോഹൻലാൽ ലണ്ടനിലായതുകൊണ്ടാണ് ഇപ്പോൾ വരാൻ പറ്റാത്തതെന്നും പറഞ്ഞു.