ദില്ലി : ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി ബി ജെ പി നേതാവ് സി ടി രവി. രാഹുൽ ഗാന്ധി ഒരു ടൂറിസ്റ്റിനെ പോലെയാണെന്നാണ് രവിയുടെ വിമർശനം. ‘തെരഞ്ഞെടുപ്പിന് മാത്രം ഗോവയിൽ കാണുവാൻ സാധിക്കുന്ന ഒരാളാണ് രാഹുൽ ഗാന്ധി. അതിനുശേഷം അദ്ദേഹത്തെ ഈ പരിസരത്ത് കാണുവാൻ സാധിക്കില്ല. തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം അനേകം വാഗ്ദാനങ്ങളുമായി എത്തും. പിന്നീട് ഇവിടെയെങ്ങും കാണാൻ കിട്ടില്ല. യഥാർത്ഥത്തിൽ ഗോവയിൽ എത്തുന്ന ഒരു വിനോദസഞ്ചാരിയാണ് രാഹുൽ’ -സി.ടി രവി പറഞ്ഞു. ഇതിനിടെ പ്രചാരണ വേളയിലും സി.ടി രവി കോൺഗ്രസിനെ കടന്നാക്രമിച്ചു. രാജ്യത്തോട് അൽപമെങ്കിലും കൂറ് പുലർത്താൻ അദ്ദേഹം കോൺഗ്രസ് നേതാക്കൾക്ക് ഉപദേശം നൽകി.
ചൈനയുമായി ബിജെപി സർക്കാർ കരാറുകൾ ഒപ്പു വെയ്‌ക്കാറില്ലെന്നും കോൺഗ്രസ് മാത്രമാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഫെബ്രുവരി 14നാണ് ഗോവയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. നാൽപത് മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം മാർച്ച് 10ന് പ്രഖ്യാപിക്കും.