കൊച്ചി> വാഹനങ്ങളിലെ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് നൽകുന്നതിലെ തട്ടിപ്പ് തടയാൻ ആപ്പുമായി മോട്ടോർ വാഹന വകുപ്പ്. പുകപരിശോധനാകേന്ദ്രം രജിസ്റ്റര്‍ചെയ്തതിന്റെ 50 മീറ്റര്‍ ചുറ്റളവില്‍ മാത്രം പരിശോധന നടത്താൻ കഴിയും വിധം ജിയോ ടാഗ് ചെയ്ത സംവിധാനം വരും. ‘പൊലൂഷന്‍ ടെസ്റ്റിങ് വിത്ത് ജിയോ ടാഗിങ്’ എന്ന ആപ്പാണ് ഇതിനായി ഉപയോഗിക്കുക.
നമ്പര്‍പ്ലേറ്റിന്റെ ഫോട്ടോയും വാഹനത്തിന്റെ ഫോട്ടോയും ഈ ആപ്പ് ഉപയോഗിച്ച് പരിശോധനാ കേന്ദ്രത്തിൽ തന്നെ സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യണം. അതിനു ശേഷമേ പരിശോധനാ സംവിധാനം പ്രവർത്തിക്കയുള്ളൂ. ആപ്പ് മുഖേന ലഭിക്കുന്ന വാഹനത്തിൻ്റെ ലൊക്കേഷൻ മോട്ടോര്‍ വാഹനവകുപ്പിന് കണ്ടെത്താം.
പുക പരിശോധനയിൽ പലവിധ തട്ടിപ്പുകളാണ് കണ്ടെത്തിയത്. ഇവയിൽ മുഖ്യം വാഹന ഉടമകളുമായുള്ള അഡ്ജസ്റ്റ്മെൻ്റിൽ പരിശോധനാ കേന്ദ്രത്തിലേക്ക് വണ്ടിയുടെ പടം അയച്ചു നൽകി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതാണ്. ലാപ്ടോപ്പുമായി ചെന്ന് ഒന്നിച്ച് സർട്ടിഫിക്കറ്റ് നൽകുന്ന മൊബൈൽ തട്ടിപ്പ് സംവിധാനങ്ങളും സജീവം. കൂടുതൽ വാഹനങ്ങൾ ഉടമസ്ഥതയിൽ ഉള്ളവർക്കാണ് ഈ സൌകര്യം നൽകിയിരുന്നത്. വ്യാജമായി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനെതിരേ പുകപരിശോധനാ കേന്ദ്രങ്ങളുടെ അസോസിയേഷനുകളും രംഗത്തുവന്നു.