മുംബൈ: ലോക്സഭ മുൻ സ്പീക്കറും മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ശിവരാജ് പാട്ടീലിന്റെ മരുമകൾ അർച്ചന പാട്ടീൽ ചകുർകർ ബി.ജെ.പിയിൽ ചേർന്നു. മഹാരാഷ്ട്രയിലെ ഉദ്ഗിർ ലൈഫ്കെയർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ചെയർപേഴ്സൺ ആണ് അർച്ചന പാട്ടീൽ. അവരുടെ ഭർത്താവ് ശൈലേഷ് പാട്ടീൽ ചന്ദുർകർ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമാണ്. ”രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കാനായാണ് ഞാൻ ബി.ജെ.പിയിൽ ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാരീ ശക്തി അഭിയാം എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. സ്ത്രീകൾക്ക് തുല്യ അവസരം ഉറപ്പാക്കുന്നതാണ് അത്.”-ബി.ജെ.പിയിൽ ചേർന്നതിനു ശേഷം അർച്ചന പാട്ടീൽ മാധ്യമങ്ങളോട് പറഞ്ഞു.
ലത്തൂരിലെ താഴെത്തട്ടിൽ പ്രവർത്തിച്ച പരിചയം ബി.ജെ.പിക്കായി പ്രവർത്തിക്കാൻ മുതൽക്കൂട്ടാകും. കോൺഗ്രസിൽ ഒരിക്കലും ഔദ്യോഗിക സ്ഥാനം ലഭിച്ചിരുന്നില്ല. ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തിൽ ആകൃഷ്ടയായാണ് പാർട്ടിയിൽ ചേർന്നതെന്നും അവർ വ്യക്തമാക്കി. വെള്ളിയാഴ്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഔദ്യോഗിക വസതിയിലെത്തി അർച്ചന കൂടിക്കാഴ്ച നടത്തിയിരുന്നു.
അർച്ചനക്കൊപ്പം ശിവരാജ് പാട്ടീലിന്റെ സഹായിയായിരുന്ന മുൻ മന്ത്രി ബസവരാജ് മുരുംകാറും ബി.ജെ.പിയിൽ ചേരാൻ തീരുമാനിച്ചിരുന്നു. എന്നാൽ മകളുടെ വിവാഹം കാരണം നീട്ടിവെക്കുകയായിരുന്നു. യു.പി.എ സർക്കാരിൽ 2004 -2008ലാണ് ശിവരാജ് പാട്ടീൽ കേന്ദ്രമന്ത്രിയായിരുന്നത്.