തിരുവനന്തപുരം: ശിവശങ്കറിന് പുസ്തകം എഴുതാൻ അനുമതി നൽകിയോ എന്ന് വ്യക്തമാക്കാതെ മുഖ്യമന്ത്രി. മാസങ്ങൾക്ക് ശേഷം ഇന്ന് മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയപ്പോൾ ആണ് ശിവശങ്കറുമായും സ്വപ്ന സുരേഷുമായും ബന്ധപ്പെട്ട വിവാദങ്ങൾ മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയോട് ചോദിച്ചത്. പുസ്തക രചനയ്ക്ക് മുന്നോടിയായി ശിവശങ്കർ സർക്കാരിൽ നിന്നും അനുമതി വാങ്ങിയിരുന്നോ എന്ന് മാധ്യമപ്രവർത്തകർ പലതവണ ചോദിച്ചെങ്കിലും ഇക്കാര്യത്തിൽ കൃത്യമായ മറുപടി മുഖ്യമന്ത്രിയിൽ നിന്നുണ്ടായില്ല.
എന്നാൽ ശിവശങ്കർ പുസ്തകം എഴുതിയതിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തു. താൻ കടന്നുപോയ അനുഭവങ്ങളെക്കുറിച്ചാണ് ശിവശങ്കർ എഴുതിയതെന്നും ദേശീയ അന്വേഷണ ഏജൻസികൾക്കും മാധ്യമങ്ങൾക്കുമെതിരെ പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങളിൽ വസ്തുതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പുസ്തകത്തിലെ വെളിപ്പെടുത്തലുകളിൽ പൊള്ളലേറ്റവർക്ക് അദ്ദേഹത്തോട് പകയുണ്ടായേക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.