തിരുവനന്തപുരം: കേന്ദ്രമന്ത്രിയും എൻ.ഡി.എയുടെ സ്ഥാനാർഥിയായ രാജീവ് ചന്ദ്രശേഖറിന് വോട്ട് തേടി നടി നെയ്യാറ്റിൻകരയിൽ ശോഭന. നെയ്യാറ്റിൻകരയിൽ നടക്കുന്ന റോഡ്ഷോയിലും ശോഭന പങ്കെടുക്കും. അതിനിടെ, രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചോദ്യങ്ങൾക്ക് പ്രതികരിക്കാനില്ലെന്നും ശോഭന മാധ്യമങ്ങളോട് പറഞ്ഞു.
മലയാളം പഠിക്കാനും പ്രസംഗിക്കാനും പഠിക്കട്ടെയെന്ന് അവർ പ്രതികരിച്ചു. ഇപ്പോൾ താൻ നടിയാണെന്നും ബാക്കിയുള്ള കാര്യങ്ങൾ പിന്നീടാണെന്നും ശോഭന കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് ശോഭന തിരുവനന്തപുരത്തെത്തിയത്.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടക്കവെ സിനിമ താരങ്ങളടക്കമുള്ള പ്രമുഖരെ അണിനിരത്തി പ്രചാരണം കൊഴുപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം. പ്രചാരണത്തിനായി ഇറക്കുന്നവരുടെ പട്ടികയിൽ മോഹൻലാൽ, ശോഭന, ബോളിവുഡ് താരങ്ങൾ, വിവിധ ഭാഷകളിലെ സംവിധായകർ എന്നിവർ ഉൾപ്പെട്ടിരുന്നു.
തിരുവനന്തപുരത്ത് ശോഭന സ്ഥാനാർഥിയാകുമെന്നായിരുന്നു നേരത്തേ പറഞ്ഞുകേട്ടിരുന്നത്. നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയില്‍ ശോഭന സംബന്ധിച്ചത് ഈ വാര്‍ത്തകള്‍ക്ക് ബലമേകി. എന്നാൽ ശോഭനക്ക് പകരം രാജീവ് ചന്ദ്രശേഖറാണ് സ്ഥാനാർഥിയായത്.