മുംബൈ: മുൻ കേന്ദ്രമന്ത്രിയും മഹാരാഷ്ട്രയിലെ മുതിർന്ന നേതാവുമായ സൂര്യകാന്ത പാട്ടീൽ ബി.ജെ.പിയിൽ നിന്ന് രാജിവെച്ചു. ബി.ജെ.പിയുടെ പ്രാഥമിക അംഗത്വമാണ് അവർ രാജിവെച്ചത്.
10 വർഷത്തിനിടെ ഒരുപാട് കാര്യങ്ങൾ പഠിച്ചെന്നും പാർട്ടിയോട് കടപ്പാടുണ്ടെന്നുമാണ് സൂര്യകാന്തി രാജിക്കു ശേഷം പ്രതികരിച്ചത്. ഇക്കുറി മറാത്ത്വാഡയിലെ ഹിങ്കോളി ലോക്സഭ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ബി.ജെ.പി അവർക്ക് ടിക്കറ്റ് നൽകിയില്ല. സീറ്റ് നിഷേധിച്ചതിലുള്ള അതൃപ്തി അവർ പരസ്യമാക്കിയിരുന്നു. ഷിൻഡേ പക്ഷത്തിനാണ് ഇത്തവണ ഈ സീറ്റ് ബി.ജെ.പി നൽകിയത്. എന്നാൽ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയിലെ സ്ഥാനാർഥിയാണ് വിജയിച്ചത്.
ഹിങ്കോളി-നന്ദേഡ് മണ്ഡലത്തെ പ്രതിനിധീകരിച്ച് നാലുതവണ എംപിയും ഒരു തവണ എം.എൽ.എയുമായിരുന്നു സൂര്യകാന്ത. യു.പി.എ സർക്കാരിന്റെ കാലത്ത് ഗ്രാമവികസന പാർലമെന്ററി കാര്യ സഹമന്ത്രിയായിരുന്നു. ശരദ്പവാറിന്റെ എൻ.സി.പിയിൽ നിന്ന് രാജിവെച്ച് 2014ൽ ആണ് സൂര്യകാന്ത ബി.ജെ.പിയിൽ ചേർന്നത്.












