പത്തനംതിട്ട: പത്തനംതിട്ട സ്വദേശിയായ സൈനികന്‍റെ മൃതശരീരം 56 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ സൈന്യം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പത്തനംതിട്ട സ്വദേശിയായ തോമസ് ചെറിയാനെ കാണാതായത് ഇരുപത്തിരണ്ടാം വയസിലാണ്. പരിശീലനശേഷം പോസ്റ്റിംഗ് കിട്ടി പോകും വഴിയായിരുന്നു തോമസ് ചെറിയാന്‍റെ ജീവനെടുത്ത അപകടം സംഭവിച്ചത്. നീണ്ട 56 വർഷങ്ങൾക്ക് ശേഷമാണ് തോമസ് ചെറിയാന്‍റെ മരണം ഉറപ്പാക്കുന്ന തരത്തിൽ മൃതശരീരം ഇന്ത്യൻ സൈന്യം കണ്ടെത്തിയത്.
1968 ഫെബ്രുവരി 7 ന് ലഡാക്കിൽ നടന്ന വിമാന അപകടത്തിലാണ് തോമസ് ചെറിയാനെ കാണാതായത്. ഇദ്ദേഹത്തിന്‍റെ മൃതശരീരം 56 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയെന്നാണ് ഇന്ത്യൻ സൈന്യം അറിയിച്ചത്. മൃതശരീരം കണ്ടെത്തിയെന്ന് ബന്ധുക്കളെയാണ് അറിയിച്ചത്. 1968 ഫെബ്രുവരി 7 ന് ലഡാക്കിൽ 103 പേരുമായി പോയ സൈനിക വിമാനം തകർന്ന് വീണാണ് അപകടമുണ്ടായത്. പത്തനംതിട്ട ഇലന്തൂർ ഒടാലിൽ തോമസ് ചെറിയാന്‍റെ മൃതശരീരമാണ് കണ്ടെത്തിയതെന്ന് ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.
തോമസ് ചെറിയാന്‍ പരിശീലനശേഷം പോസ്റ്റിംഗ് കിട്ടി പോകും വഴിയായിരുന്നു അപകടം സംഭവിച്ചതെന്ന് ബന്ധുവായ ഷൈജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിരച്ചിൽ നടത്തുന്നുണ്ടെന്ന് അഞ്ച് വർഷം മുമ്പും സൈന്യം അറിയിച്ചിരുന്നു. പിന്നീടിപ്പോഴാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയെന്ന വിവരം സൈന്യത്തിൽ നിന്ന് ഉണ്ടായതെന്നും ഷൈജു വിവരിച്ചു. 2019 ലും 5 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇപ്പോൾ തോമസ് ചെറിയാനടക്കം 4 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതിൽ ഒരാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.












