തിരുവനന്തപുരം : മുതലപ്പൊഴിയിലെ പ്രതിസന്ധിയിൽ സംയുക്ത സമരസമിതിയുമായി നാളെ മന്ത്രിതല ചർച്ച നടത്തും. മത്സ്യത്തൊഴിലാളികളെ കൊല്ലത്തേക്ക് മാറ്റുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ എതിർപ്പും ആശങ്കയും ചർച്ചയിൽ അറിയിക്കും. നിവേദനം നൽകി മൂന്നുദിവസം കാത്തിരിക്കും. ഈസ്റ്ററിന് ശേഷം അനിശ്ചിതകാല സമരത്തിലേക്ക് കടക്കാനാണ് സമരസമിതിയുടെ തീരുമാനം. മുതലപ്പൊഴി അഴിമുഖത്ത് മണൽ അടിഞ്ഞുള്ള പ്രതിസന്ധിയിൽ പ്രതിഷേധം ശക്തമാണ്. ഹാർബർ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലേക്ക് ഐ.എൻ.ടി.യു.സിയും, സി.ഐ.ടി.യുവും മാർച്ച് നടത്തി. ഓഫീസിന്റെ ഗേറ്റ് പൂട്ടി റീത്ത് വെച്ചായിരുന്നു ഐ.എൻ.ടി.യു.സിയുടെ പ്രതിഷേധം. മന്ത്രിയുടെ വസതിക്ക് മുൻപിലും കോൺഗ്രസ് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരം എന്നും സർക്കാർ അനുകൂല സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.