കൊച്ചി : സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 55 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന് 8930 രൂപയായാണ് വില കുറഞ്ഞത്. പവന്റെ വില 440 രൂപ കുറഞ്ഞ് 71,440 രൂപയായി ഇടിഞ്ഞു. ആഗോളവിപണിയിലും സ്വർണവില ഇടിയുകയാണ്. യു.എസ്-ചൈന വ്യാപര യുദ്ധം അയയുന്നതാണ് സ്വർണവില കുറയാനുള്ള പ്രധാനകാരണം. വ്യാഴാഴ്ച സ്വർണവിലയിൽ രണ്ട് ശതമാനം ഇടിവാണ് അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായത്. ഒരു മാസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ നിരക്കാണിത്. സ്പോട്ട് ഗോൾഡിന്റെ വില 3,277.17 ഡോളറായാണ് കുറഞ്ഞത്. മെയ് 29ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. തുടർച്ചയായി രണ്ടാമത്തെ ആഴ്ചയാണ് സ്വർണവിലയിൽ ഇടിവുണ്ടാവുന്നത്. 2.8 ശതമാനം ഇടിവാണ് വിലയിൽ ഉണ്ടായത്. യു.എസ് ഗോൾഡ് ഫ്യൂച്ചർനിരക്കും ഇടിഞ്ഞു. യു.എസും ചൈനയും തമ്മിൽ അടുത്തയാഴ്ചയോടെ പുതിയ വ്യാപാര കരാർ നിലവിൽ വരുമെന്നാണ് സൂചന. ഇതിനൊപ്പം ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളുമായും യു.എസ് വ്യാപാര കരാറിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതും സ്വർണവിലയെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്.