പാലക്കാട് : നിപ ബാധിച്ച് മരിച്ച കുമരംപത്തൂർ സ്വദേശി രോഗലക്ഷണങ്ങൾ തുടങ്ങിയ ശേഷം പൊതുഗതാഗതം ഉപയോഗിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടർ. രണ്ടുപേരെ ലക്ഷണങ്ങളോടെ പാലക്കാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആറാം തീയതി ലക്ഷണങ്ങള്‍ കണ്ടതിന് ശേഷം മരിച്ചയാള്‍ സ്വകാര്യ വാഹനത്തിലും ബൈക്കിലുമാണ് യാത്ര ചെയ്തത്. സമ്പർക്കപ്പട്ടികയിൽ ഹൈറിസ്ക് വിഭാഗത്തിലുള്ളവരാണ് ഇവരെന്നും ജില്ലാ കലക്ടർ ജി. പ്രിയങ്ക പറഞ്ഞു. പാലക്കാട് ജില്ലയിലുള്ളവര്‍ മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും കലക്ടര്‍ പറഞ്ഞു. ചങ്ങലീരി സ്വദേശിയായ 57 കാരൻ യാത്രക്ക് ഉപയോഗിച്ചത് കെഎസ്ആർടിസി ബസിലാണെന്നായിരുന്നെന്ന് വാര്‍ത്ത പുറത്ത് വന്നിരുന്നു. കുമരംപുത്തൂർ ചങ്ങലീരി സ്വദേശിയുടെ വിപുലമായ റൂട്ട് മാപ്പാണ് ആരോഗ്യ വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഈ മാസം ആറിനാണ് ഇയാൾ രോഗലക്ഷങ്ങളോടെ ആദ്യം മണ്ണാർക്കാട്ടെ ആശുപത്രിയിൽ എത്തുന്നത്.
പനി കൂടിയപ്പോൾ മറ്റൊരു ആശുപത്രിയിൽ കൂടി ചികിത്സ തേടി. ശനിയാഴ്ചയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അന്ന് വൈകിട്ട് തന്നെ മരിച്ചു. രോഗി ആശുപത്രിയിലേക്ക് ഉൾപ്പെടെ സഞ്ചരിച്ചത് പൊതുഗതാഗത സംവിധാനം ഉപയോഗിച്ചു എന്നത് ഏറെ ആശങ്കയുണര്‍ത്തിയിരുന്നു. നിലവിൽ 46 പേരാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. പേരക്കുട്ടികൾ പഠിക്കുന്ന സ്കൂൾ താൽക്കാലികമായി അടച്ചിട്ടുണ്ട്. കൂടാതെ മരിച്ചയാള്‍ ചികിത്സ തേടിയ മൂന്ന് ആശുപത്രികളിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്. കരിമ്പുഴ, കാരാകുറിശ്ശി , കുമരംപുത്തൂർ, പഞ്ചായത്തുകളിലെയും മണ്ണാർക്കാട് നഗരസഭയിലെയും ഉൾപെട 17 വാർഡുകളാണ് കണ്ടൈൻമെൻ്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. നിപ ഉറവിടം കണ്ടത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.