തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കട പോക്സോ കോടതിയിലെ തീപിടുത്തത്തിൽ അട്ടിമറി സാധ്യത തള്ളാതെ പോലീസ്. തീപിടുത്തത്തിൽ കോടതിയിലെ ഫയലുകളും തൊണ്ടിമുതലുകളും കത്തിനശിച്ചിട്ടുണ്ട്. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തുകയാണ്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ അട്ടിമറി സാധ്യത ഉണ്ടോ എന്ന് പറയാൻ സാധിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയായിരുന്നു കാട്ടാക്കട പോക്സോ കോടതിയിൽ തീപിടുത്തമുണ്ടായത്. കോടതിയുടെ തൊണ്ടിമുതലുകൾ സൂക്ഷിക്കുന്ന മുറിയിൽ നിന്നാണ് തീ പടർന്നത്. കോടതിയിലെ തീപിടുത്ത വിവരമറിഞ്ഞ് ജഡ്ജി എസ്. രമേഷ്‌കുമാർ രാത്രി തന്നെ സ്ഥലത്തെത്തി കോടതിരേഖകളുടെ സുരക്ഷയ്ക്കുവേണ്ടിയുള്ള നിർദേശങ്ങൾ നൽകിയിരുന്നു. കാട്ടാക്കട ബസ് ഡിപ്പോയ്ക്ക് എതിർവശമുള്ള കെട്ടിടത്തിലെ മൂന്നാം നിലയിലാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി പ്രവർത്തിക്കുന്നത്.