തിരുവനന്തപുരം: രാഹുലിന്‍റെ സസ്പെന്‍ഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. കോൺഗ്രസിന് എടുക്കാൻ കഴിയുന്ന ഏറ്റവും മാതൃകാപരമായ തീരുമാനമെന്ന് ചെന്നിത്തല. ഉമ തോമസിനെതിരൊയ സൈബറാക്രമണത്തിൽ അപലപിച്ചു. ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് രാവിലെയാണ് പാര്‍ട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് കോണ്‍ഗ്രസ് സസ്പെൻഡ് ചെയ്തത്. പാര്‍ലമെന്‍ററി പാര്‍ട്ടിയിലും അംഗത്വമുണ്ടാകില്ല. എംഎൽഎ സ്ഥാനം രാജിവെയ്ക്കണമെന്ന ആവശ്യപ്പെട്ട നേതാക്കളും ഉപതെരഞ്ഞെടുപ്പ് ഭീതിയിൽ അയഞ്ഞതോടെയാണ് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിൽ പാര്‍ട്ടി നേതൃത്വം എത്തിയത്.
കോണ്‍ഗ്രസിന് കടുത്ത ക്ഷതമേൽപ്പിച്ച രാഹുൽ മാങ്കൂട്ടത്തിൽ ഇനി ടീമിൽ വേണ്ടെന്നാണ് പ്രതിപക്ഷ നേതാവ് എടുത്ത കടുത്ത നിലപാട്. എംഎൽഎ സ്ഥാനം രാജിവെച്ചേ മതിയാകൂവെന്നും വനിതാ നേതാക്കളുടെ പരസ്യ നിലപാട്. എത്രയും വേഗം രാജിവെയ്പിക്കണമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ ആവശ്യം. രാജിക്കായി മുറവിളി ഉയര്‍ന്നെങ്കിലും പാലക്കാട് ഉപതെരഞ്ഞെടുപ്പ് വരുമെന്ന് നിയമോപദേശം കെപിസിസിക്ക് കിട്ടി. അങ്ങനെയെങ്കിൽ കളത്തിൽ ഇറങ്ങാൻ പോലുമാകില്ലെന്നും ബിജെപി ജയിക്കുമെന്നും നേതൃത്വം ഭയന്നു. ഈ സാഹചര്യം രാജി ആവശ്യപ്പെട്ട നേതാക്കള്‍ക്കും ബോധ്യപ്പെട്ടു.