ദില്ലി : പാക്കിസ്ഥാനിൽ മിസൈൽ പതിച്ച സംഭവം സാങ്കേതിക പിഴവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പാർലമെന്റിൽ. സംഭവം ഖേദകരമാണെന്നും അന്വേഷണം തുടരുകയാണെന്നും രാജ്നാഥ് സിംഗ് അറിയിച്ചു. മാർച്ച് ഒമ്പതാം തീയതി വൈകിട്ട് ഏഴ് മണിയോടെയാണ് ഇന്ത്യൻ മിസൈൽ അബദ്ധത്തിൽ വിക്ഷേപിച്ചത്. പതിവ് സാങ്കേതിക പരിശോധനകൾക്കിടെയാണ് അബദ്ധം സംഭവിച്ചത്. പരിശോധനയ്ക്കിടെ മിസൈൽ വിക്ഷേപിക്കപ്പെടുകയായിരുന്നുവെന്നാണ് പ്രതിരോധമന്ത്രാലയത്തിന്റെ ഔദ്യോഗിക വിശദീകരണം. രാജ്യത്തിന്‍റെ ആയുധ സംവിധാനങ്ങളുടെ സുരക്ഷയ്ക്കാണ് മുൻഗണന. എന്തെങ്കിലും പോരായ്മ കണ്ടെത്തിയാൽ അത് പരിഹരിച്ചാണ് മുന്നോട്ട് പോകുന്നത്. മാത്രമല്ല സംവിധാനങ്ങളിൽ പിഴവുണ്ടായാൽ അത് പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാറുണ്ടെന്നും രാജ്നാഥ് സിങ്ങ് വ്യക്തമാക്കി ഉന്നതതല അന്വേഷണത്തിന്‍റെ റിപ്പോർട്ട് കിട്ടിയാലുടന്‍ തുടര്‍ നടപടികൾ സ്വീകരിക്കുമെന്നും പാർലമെൻ്റിൽ പ്രതിരോധമന്ത്രി വ്യക്തമാക്കി.
പാക്കിസ്ഥാനിലെ ഖാനേവാൽ ജില്ലയിലെ മിയാൻ ചന്നുവിലാണ് ഇന്ത്യയുടെ മിസൈൽ ചെന്ന് പതിച്ചത്. സ്ഫോടകവസ്തു ഘടിപ്പിക്കാത്ത മിസൈലാണ് അബദ്ധത്തിൽ വിക്ഷേപിക്കപ്പെട്ടത്. അത് കൊണ്ട് തന്നെ വലിയ അപകടമാണ് ഒഴിവായത്. സംഭവം നടന്നതിന്റെ അടുത്ത ദിവസം വൈകിട്ടാണ് പാക്കിസ്ഥാൻ്റെ ഇന്റർ സർവ്വീസസ് റിലേഷൻസിന്‍റെ മേജർ ജനറൽ ബാബർ ഇഫ്തിക്കാർ ഇന്ത്യൻ മിസൈൽ പാകിസ്ഥാനിൽ വീണുവെന്ന് സ്ഥിരീകരിച്ച് വാർത്താ സമ്മേളനം നടത്തിയത്. ഇതിന് പിന്നാലെ സംഭവത്തിൽ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. തന്ത്രപ്രധാനമായ ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യ ഗുരുതരമായ വീഴ്ച വരുത്തിയെന്നായിരുന്നു പാക്കിസ്ഥാന്റെ ആക്ഷേപം. വസ്തുതകള്‍ കൃത്യമായി പുറത്തുവരാന്‍ സംയുക്ത അന്വേഷണം വേണമെന്നും പാക്കിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു എന്നാൽ ഈ ആവശ്യം ഇന്ത്യ തള്ളിക്കളയുകയാണ്. ഇത്രയും ഗുരുതരമായ വിഷയത്തില്‍ ഇന്ത്യന്‍ അധികൃതരുടെ വിശദീകരണം തൃപ്തികരമല്ലെന്ന നിലപാടിലാണ് പാക്കിസ്ഥാന്‍. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെയും പാക്കിസ്ഥാന്‍ നിലപാട് അറിയിച്ചു. ആഭ്യന്തര അന്വേഷണം മാത്രം നടത്താനുള്ള ഇന്ത്യയുടെ തീരുമാനം പര്യാപ്തമല്ലെന്നാണ് പാക് നിലപാട്.