കോട്ടയം : ചങ്ങനാശേരി മാടപ്പള്ളിയിലെ പൊലീസ് നടപടിയെ ന്യായികരിച്ച് ചങ്ങനാശേരി എംഎൽഎ ജോബ് മൈക്കിൾ. പോലീസ് ആരെയും മർദിച്ചിട്ടില്ലെന്നും അവർ അവരുടെ ഉത്തവാദിത്തം നിർവഹിക്കുക മാത്രമാണ് ചെയ്തതെന്നും ചങ്ങനാശേരി എംഎൽഎ പറഞ്ഞു. ചില ആളുകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അവരെ കൊണ്ട് അഭിനയിപ്പിക്കുന്നതും കഴിഞ്ഞ ദിവസം കണ്ടു. തനിക്ക് ഒരു രാഷ്ട്രീയ ലാഭവും ഈ പദ്ധതിയിൽ നിന്നും ലഭിക്കാനില്ല. മടാപള്ളിയിലെ ജനങ്ങൾക്കൊപ്പമാണ് നിക്കുന്നത്. അതുകൊണ്ട് തന്നെ അവരുടെ ഓരോ ആശങ്കകൾക്കും പരിഹാരം കാണാൻ ശ്രമിക്കും’- എംഎൽഎ ജോബ് മൈക്കിൾ പറഞ്ഞു.
അതിനിടെ, കെ-റെയിൽ സർവേ കല്ലിടലിനെതിരെ പ്രതിഷേധിച്ച ജിജി ഫിലിപ്പെനെതിരെ പോലീസ് കേസെടുത്തു. സമരമുഖത്ത് കുട്ടിയെ കൊണ്ടുവന്നതിന് ജുവനൈൽ ആക്ട് പ്രകാരമാണ് കേസെടുത്തത്. കെ-റെയിൽ അതിരടയാള കല്ല് പിഴുതതിനും പോലീസ് കേസെടുത്തിട്ടുണ്ട്. രാത്രിയിൽ ആറ് കല്ല് എടുത്ത് മാറ്റിയതിനും, പരസ്യമായി കല്ല് പിഴുത് മാറ്റിയ ഡിസിസി പ്രസിഡന്റിനെതിരെയും കേസെടുക്കും.
വലിയ പ്രതിഷേധമാണ് ജിജി കെ-റെയിൽ സർവേ കല്ലിനിടെ നടത്തിയത്. താൻ വിദേശത്തുപോയി ചോര നീരാക്കി നിർമ്മിച്ച വീട് സിൽവർ ലൈനിനായി വിട്ടുകൊടുക്കില്ലെന്നാണ് ജിജി പറഞ്ഞത്. പദ്ധതി യാഥാർത്ഥ്യമായാൽ വീടും പുരയിടവും നഷ്ടമാവും. താനുൾപ്പടെയുള്ള പ്രതിഷേധക്കാരെ പൊലീസുകാർ ക്രൂരമായാണ് ആക്രമിച്ചത്. ലോണെടുത്ത് നിർമ്മിച്ച കടയാണ് ഉപജീവനമാർഗം. അത് നഷ്ടപ്പെടാൻ അനുവദിക്കില്ല. നഷ്ടപരിഹാരത്തുകയായി എത്ര കോടി തന്നാലും സ്വീകരിക്കില്ല. വീട്ടിന് മുന്നിൽ കല്ലിടാൻ വന്നാൽ അത് പറിച്ചെറിയുമെന്നും സ്ത്രീകൾ ഉൾപ്പടെയുള്ള സമരക്കാരെ പൊലീസ് അതിക്രൂരമായാണ് റോഡിലൂടെ വലിച്ചിഴച്ചതെന്നും സമരക്കാരിലൊരാളായ ജിജി വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് മാടപ്പള്ളിയിലെ കെ-റെയിൽ വിരുദ്ധ സമരം നടന്നത്. സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ ഉൾപ്പെടെ 23 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് വിട്ടയക്കുകയായിരുന്നു.












