ലണ്ടൻ : ബ്രിട്ടനിലെ ധനമന്ത്രി ഋഷി സുനകിന്റെ ഭാര്യയും ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ.നാരായണമൂർത്തിയുടെ മകളുമായ അക്ഷത മൂർത്തി തന്റെ വിദേശ വരുമാനങ്ങൾക്കും ബ്രിട്ടനിലെ നിയമം അനുസരിച്ചുള്ള നികുതി നൽകുമെന്ന് അറിയിച്ചു. ബ്രിട്ടിഷ് പൗരത്വം ഇല്ലാത്തതിനാൽ ഇതരരാജ്യങ്ങളിൽനിന്നുള്ള വരുമാനത്തിന് ഇവർ നികുതി നൽകിയിരുന്നില്ല. ഇതു വിവാദമായതിനെത്തുടർന്നാണു തീരുമാനം മാറ്റിയത്.
പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പിൻഗാമിയാകാൻ സാധ്യതയുള്ള ഋഷി സുനകിന്റെ രാഷ്ട്രീയഭാവിയെ ബാധിക്കുന്ന തരത്തിൽ വിവാദം മാധ്യമങ്ങൾ ഏറ്റുപിടിച്ചിരുന്നു. തന്നെ മോശക്കാരനാക്കാനുള്ള ശ്രമമാണിതെന്ന നിലപാടിലാണ് ഋഷി.
സ്ഥിരതാമസക്കാരല്ലാത്ത പൗരന്മാർ വിദേശത്തുനിന്നുള്ള വരുമാനത്തിന് നികുതി നൽകേണ്ടതില്ല എന്നാണു ബ്രിട്ടനിലെ നിയമം. എന്നാൽ, ശമ്പളക്കാർക്ക് അടുത്തിടെ നികുതി വർധിപ്പിച്ചതോടെ ധനമന്ത്രിയുടെ ഭാര്യയുടെ വിദേശ വരുമാനം മാധ്യമങ്ങൾ കുത്തിപ്പൊക്കി. ഇൻഫോസിസിൽ 0.9% ഓഹരിയുള്ള അക്ഷതയ്ക്ക് ആ ഇനത്തിൽ കഴിഞ്ഞവർഷം മാത്രം 1.51 കോടി ഡോളർ (114.64 കോടി രൂപ) ഡിവിഡന്റ് ലഭിച്ചിരുന്നു. മുൻ വർഷങ്ങളിലെ നികുതിയും അക്ഷത അടയ്ക്കണമെന്നു പ്രതിപക്ഷമായ ലേബർ പാർട്ടി ആവശ്യപ്പെട്ടു.