ദില്ലി: രാജ്യമൊട്ടാകെ വിവിധ ഇടങ്ങളിൽ ചൈനീസ് മൊബൈൽ നിർമ്മാണ കമ്പനികളിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന തുടരുന്നു. സ്മാർട്ട്ഫോൺ ബ്രാന്റായ ഒപ്പൊ പരിശോധനയുമായി സഹകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കി. നികുതി അടയ്ക്കാതിരിക്കാനായി സ്മാർട്ട്ഫോൺ കമ്പനികൾ പല ചട്ടങ്ങളും ലംഘിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. രാജ്യത്തെ നിയമങ്ങൾക്ക് വിധേയമായി മാത്രമേ പ്രവർത്തിക്കൂവെന്ന് വ്യക്തമാക്കിയ ഒപ്പൊ തങ്ങൾ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പറഞ്ഞു.
നേരത്തെ ചില മൊബൈൽ ലോൺ ആപ്ലിക്കേഷൻ കമ്പനികളും ട്രാൻസ്പോർട്ടേഷൻ ബിസിനസ് സ്ഥാപനങ്ങളുമായിരുന്നു കേന്ദ്ര ഏജൻസികളുടെ അന്വേഷണ റഡാറിലുണ്ടായിരുന്നത്. ഇപ്പോൾ കൂതൽ കമ്പനികൾ ഈ റഡാറിലേക്ക് എത്തുന്നത് വിഷയം കൂടുതൽ ഗൗരവമേറിയതാണെന്ന സൂചനയാണ് നൽകുന്നത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് വിവിധ സംഘങ്ങളായി തിരിഞ്ഞ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പലയിത്തും അന്വേഷണത്തിന് എത്തിയത്. മൊബൈൽ നിർമ്മാണ യൂണിറ്റുകളാണ് റെയ്ഡ് ചെയ്യപ്പെട്ടവയിൽ അധികവും. ഇതിന് പുറമെ ചില കോർപറേറ്റ് സ്ഥാപനങ്ങളും റെയ്ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ചൈനീസ് മൊബൈൽ കമ്പനികളുടെ ചില ഗോഡൗണുകളും റെയ്ഡ് ചെയ്യപ്പെട്ടിട്ടുണ്ട്.