പരവൂർ : ഭർത്താവും ബന്ധുക്കളും കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ നടപടിയുണ്ടാകാത്തതിനെ തുടർന്ന് പരവൂർ പോലീസ് സ്റ്റേഷനുമുന്നിൽ കൈഞരമ്പു മുറിച്ച് യുവതിയുടെ ആത്മഹത്യാശ്രമം. കല്ലുംകുന്ന് ചരുവിളവീട്ടിൽ ഷാജഹാന്റെ മകൾ ഷംന(22)യാണ് ആത്മഹത്യക്കു ശ്രമിച്ചത്. ബുധനാഴ്ച 11 മണിയോടെയാണ് സംഭവം. പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെച്ചൊല്ലി ഇൻസ്പെക്ടറുമായി തർക്കമുണ്ടായശേഷം പുറത്തിറങ്ങിയ ഷംന കൈയിൽ കരുതിയ ബ്ലേഡുപയോഗിച്ച് ഞരമ്പുമുറിക്കുകയായിരുന്നു. പോലീസ് ഉടൻ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുമാറ്റി.
നവംബർ 14-ന് കോട്ടപ്പുറത്ത് ഭർത്തൃവീട്ടിൽ താമസിക്കാനെത്തിയ ഷംനയെയും മകളെയും ഭർത്താവ് അനൂബും ബന്ധുക്കളായ രണ്ടുസ്ത്രീകളും ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരവൂർ പോലീസിൽ നൽകിയ പരാതി. വടിയുപയോഗിച്ച് അടിക്കുകയും അസഭ്യംപറയുകയും ചെയ്തെന്നും ഓടി ബന്ധുവീട്ടിൽ കയറിയപ്പോൾ മണ്ണെണ്ണ ഒഴിച്ച് തീവെക്കാൻ ശ്രമിച്ചെന്നുമാണ് ഷംന ആരോപിക്കുന്നത്. ഭർത്താവ് വടിയുമായി അടിക്കാനെത്തുന്നത് മൊബൈലിൽ പകർത്തിയിരുന്നു. 17-ന് മൂന്നാളുടെയും പേരിൽ പോലീസ് കേസെടുത്തു.
എന്നാൽ തുടർനടപടിയുണ്ടായില്ല. പരാതിയുമായി സമീപിച്ചപ്പോൾ ചാത്തന്നൂർ എ.സി.പി.യും പരുഷമായി പെരുമാറിയെന്ന് ഷംന പറയുന്നു. പരവൂർ പോലീസ് ഇൻസ്പെക്ടർക്കെതിരേ നടപടിവേണമെന്നാവശ്യപ്പെട്ട് പോലീസ് കമ്മിഷണർ, ഡി.ജി.പി., മുഖ്യമന്ത്രി എന്നിവർക്കും പരാതി നൽകിയിരുന്നു. വിവാഹബന്ധം വേർപെടുത്തുന്നതുമായി ബന്ധപ്പെട്ട് കുടുംബകോടതിയിൽ കേസ് നടക്കുന്നുണ്ട്. എന്നാൽ പരാതി അന്വേഷിച്ചതായും അറസ്റ്റ് ചെയ്യാനുള്ള തെളിവുകളില്ലെന്നും ഇൻസ്പെക്ടർ എ.നിസാർ അറിയിച്ചു.