ലണ്ടൻ : സ്ത്രീക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഇന്ത്യൻ വംശജനായ ഡോക്ടർക്ക് നാല് വർഷം തടവ് ശിക്ഷ വിധിച്ച് സ്കോട്ടിഷ് കോടതി. 39 കാരനായ മനേഷ് ഗില്ലിനെയാണ് കോടതി ശിക്ഷിച്ചത്. വിവാഹിതനായ മനേഷ് ഡേറ്റിംഗ് ആപ്ലിക്കേഷനായ ടിൻഡറിലൂടെ പരിചയപ്പെട്ട സ്ത്രീയോടാണ് ലൈംഗികാതിക്രമം കാണിച്ചത്. മൈക്ക് എന്ന പേരിൽ അകൗണ്ട് തുടങ്ങുകയും യുവതിയെ വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. 2018ൽ സ്റ്റെർലിംഗിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാൾ അതിക്രമം നടത്തിയത്.
ആക്രമണം നേരിട്ട പെൺകുട്ടി താൻ നേരിട്ട ആക്രമണം സധൈര്യം തുറന്നുപറഞ്ഞുവെന്നും ഈ വിധിയോടെ അവൾക്ക് അൽപ്പം ആശ്വാസം ലഭിക്കുമെന്ന് കരുതുന്നതായി അന്വേഷണത്തിന് മേൽനോട്ടം വഹിച്ച സ്കോട്ട്ലന്റ് പോലീസിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർ ഫോർബ്സ് വിൽസൺ പറഞ്ഞു. ലൈംഗികാതിക്രമം നടത്തുന്നവർക്കുള്ള താക്കീതാണ് മനേഷിനുളള ശിക്ഷയെന്നും അദ്ദേഹം പറഞ്ഞു.
എഡിൻബർഗിൽ താമസിക്കുന്ന മനേഷ് മൂന്ന് കുട്ടികളുടെ പിതാവാണ്. ലൈംഗികബന്ധം ഉഭയസമ്മതപ്രകാരമാണെന്നായിരുന്നു മനേഷിന്റെ വാദം. എന്നാൽ ഈ വാദം തള്ളിയ കോടതി ഇയാളെ നാല് വർഷത്തേക്ക് ശിക്ഷിക്കുകയായിരുന്നു. മാത്രമല്ല ഇയാളുടെ പെരുമാറ്റം നിരീക്ഷിക്കുന്നതിനായി ലൈംഗിക കുറ്റവാളികളുടെ രജിസ്റ്ററിലും മനേഷിനെ ചേർത്തിട്ടുണ്ട്.












