പത്തനംതിട്ട: മണ്ഡലകാല തീർഥാടനം പൂർത്തിയായപ്പോൾ ശബരിമലയിലെ വരുമാനം 100 കോടിയിലേക്ക്. മണ്ഡല തീർഥാടന കാലത്ത് 11 ലക്ഷത്തിൽപ്പരം ഭക്തർ ദർശനത്തിനെത്തി. ഇതുവരെ കണക്കാക്കിയ വരുമാനം 90 കോടി കവിഞ്ഞു. ഭണ്ഡാരത്തിലെ വരുമാനത്തിന് പുറമെയാണിത്. ഭണ്ഡാരം എണ്ണി തിട്ടപ്പെടുത്തൽ പൂർത്തിയാകുമ്പോൾ ആകെ വരുമാനം 100 കോടിയിലേക്കെത്തും. ദർശനത്തിനെത്തിയവരുടെ എണ്ണത്തിന് ആനുപാതികമായി കണക്കാക്കുമ്പോൾ ഇത് റെക്കോർഡാണ്. ഇത്തവണ സീസൺ തുടക്കകാലത്ത് 10000 ന് അടുത്ത് തീർഥാടകരാണ് എത്തിയത്.
എന്നാൽ സമാപന ദിനങ്ങളിൽ തീർഥാടകരുടെ എണ്ണം 45000 ത്തിലേക്ക് എത്തി. മകരവിളക്ക് തീർഥാടന കാലത്തും വൻ ഭക്തജന തിരക്ക് ദേവസ്വം അധികൃതർ പ്രതീക്ഷിക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ കഴിഞ്ഞ വർഷം ശബരിമലയിൽ ലഭിച്ച വരുമാനം എട്ട് കോടി മാത്രമാണ്. കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാതിരുന്ന 2019 ൽ വരുമാനം 156 കോടിയായിരുന്നു അരവണ വിൽപ്പനയിലൂടെ 35 കോടിയും അപ്പം വിൽപ്പനയിലൂടെ അഞ്ച് കോടിയും ലഭിച്ചു.