മോസ്കോ: യുക്രെെനുമായി അതിർത്തി പങ്കിടുന്ന ബെൽഗൊറോഡ് മേഖലയിലെ റഷ്യൻ സൈനിക പരിശീലന ഗ്രൗണ്ടിൽ നടന്ന “ഭീകര” ആക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസികളാണ് വിവരം പുറത്തുവിട്ടത്. മുൻ സോവിയറ്റ് യൂണിയൻ രാജ്യത്തു നിന്നുള്ള രണ്ട് പൗരന്മാർ പരിശീലനത്തിനിടെ വെടിയുതിർക്കുകയായിരുന്നു എന്നും ഇരുവരും വെടിവയ്പ്പിൽ കൊല്ലപ്പെട്ടു എന്നും സർക്കാർ വാർത്താ ഏജൻസികൾ പ്രസ്താവനയിൽ പറഞ്ഞു.
“ഒക്‌ടോബർ 15 ന്, ഒരു സിഐഎസ് രാജ്യത്തെ രണ്ട് പൗരന്മാർ ബെൽഗൊറോഡ് മേഖലയിലെ പടിഞ്ഞാറൻ സൈനിക ജില്ലയുടെ പരിശീലന മേഖലയിൽ ഭീകരപ്രവർത്തനം നടത്തി,” പ്രസ്താവനയിൽ പറയുന്നു. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന റിപ്പബ്ലിക്കുകൾക്കാണ് സിഐഎസ് എന്ന് പറയുന്നത്. യുക്രെെനിലെ പ്രത്യേക സൈനിക നീക്കത്തിനായി, സന്നദ്ധപ്രവർത്തകർക്കുള്ള പരിശീലനത്തിനിടെയാണ് ആക്രമണമുണ്ടായതെന്നും മന്ത്രാലയം അറിയിച്ചതായി പ്രസ്താവനയിലുണ്ട്. സെപ്തംബർ 21 ന് നിർബന്ധിത സൈനികപ്രവർത്തനം നടപ്പാക്കിയ ശേഷം 200,000-ത്തിലധികം ആളുകൾ റഷ്യൻ സായുധ സേനയിലേക്ക് ചേർന്നെന്നാണ് കണക്കുകൾ പറയുന്നത്.
യുക്രൈനിലെ കീവിലെ സുപ്രധാന പവര്‍പ്ലാന്‍റിന് റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ ഗുരുതര തകരാറ് സംഭവിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ വൈദ്യുതി വിതരണവും ജല വിതരണവും താറുമാറാക്കിയാണ് റഷ്യയുടെ മിസൈല്‍ ആക്രമണം നടന്നത്. ശനിയാഴ്ചയാണ് പവര്‍ സ്റ്റേഷനെ തകരാറിലാക്കിയ മിസൈല്‍ ആക്രമണം നടന്നത്. പവര്‍ സ്റ്റേഷനിലുണ്ടായ തകരാറ് പരിഹരിക്കുന്നത് വരെ വൈദ്യുതിയും വെള്ളവും തടസപ്പെടുമെന്നാണ് യുക്രൈന്‍ തലസ്ഥാനത്തുള്ളവര്‍ അന്തര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.
മിസൈല്‍ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടതായും മുറിവേറ്റതായും റിപ്പോര്‍ട്ടില്ല. ജീവനക്കാര്‍ തകരാര്‍ പരിഹരിക്കാന്‍ അശ്രാന്ത പരിശ്രമം നടത്തുകയാണെന്നാണ് യുക്രൈനിലെ വൈദ്യുത വിതരണ കമ്പനിയായ യുക്രൈനെര്‍ഗോ വിശദമാക്കുന്നത്. കീവിലും പരിസരത്തുള്ള മൂന്ന് മേഖലയിലുള്ളവര്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ ശ്രമിക്കണമെന്ന് യുക്രൈന്‍ പ്രസിഡന്‍റിന്‍റെ ഓഫീസ് ഉപമേധാവി ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിമിയയുമായി റഷ്യയെ ബന്ധിപ്പിക്കുന്ന ഏക പാലം ട്രെക്ക് സ്‌ഫോടനത്തിൽ തകർന്നതിന് പിന്നാലെ റഷ്യയുടെ യുക്രൈന്‍ അധിനിവേശം ആരംഭിച്ച ശേഷമുള്ള ഏറ്റവും ശക്തവും ഏകോപിതവുമായ മിസൈല്‍ ആക്രമണമാണ് യുക്രൈന്‍ നേരിടുന്നത്.