കോഴിക്കോട്: നഗരഹൃദയത്തിലെ ഹോട്ടലിൽ മുറിയെടുത്ത് പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന സംഘത്തെ പൊലീസ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കസബ സബ് ഇൻസ്പെക്ടർ എസ്. അഭിഷേകിൻറെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചീട്ടുകളി സംഘം പിടിയിലായത്. പരിശോധനയില്‍ ചീട്ടുകളി സംഘത്തില്‍ നിന്നും 89,720 രൂപ പൊലീസ് പിടിച്ചെടുത്തു.
വിവിധ ഹോട്ടലുകളിൽ വാടകകൂടിയ മുറികൾ ബുക്ക് ചെയ്താണ് സംഘം ചീട്ടുകളിക്കാറുള്ളത്. പൊലീസിന് സംശയം തോന്നാതിരിക്കാനാണ് നഗരത്തിലെ പ്രമുഖ ഹോട്ടലുകൾ തെരഞ്ഞെടുത്ത് റൂം ബുക്ക് ചെയ്യുന്നത്. ചില ദിവസങ്ങളിൽ ഒന്നിൽ കൂടുതൽ റൂമുകളും ബുക്ക് ചെയ്യാറുണ്ടെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. ചീട്ടുകളിയിൽ ആകൃഷ്ടരായി പലർക്കും വാഹനങ്ങളും വീടും വരെ വിൽക്കേണ്ടിവന്നവരുണ്ടെന്ന് പൊലീസ് പറയുന്നു.
കളിച്ച് നഷ്ടപ്പെട്ട പണം എന്നെങ്കിലും ഒരിക്കൽ തിരികെ കിട്ടുമെന്ന് പ്രതിക്ഷിച്ച് പലരും കടം വാങ്ങി വരെ ചീട്ട് കളിക്കുന്നുണ്ടെന്നും വരും ദിവസങ്ങളിലും പൊലീസ് പരിശോധന തുടരുമെന്നും കസബ സബ് ഇൻസ്പെക്ടർ എസ്. അഭിഷേക് പറഞ്ഞു. കസബ പൊലീസ് സീനിയർ സി.പി.ഒ. മാരായ സുധർമ്മൻ, അരുൺ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.












