മണ്ണാര്‍ക്കാട്: അട്ടപ്പാടി കള്ളമലയില്‍ വീട്ടമ്മയും മധ്യവയസ്കനും തലക്ക് അടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ മണ്ണാര്‍ക്കാട് പട്ടികജാതി -വര്‍ഗ പ്രത്യേക കോടതി വിധി പറയും. കള്ളമല ഊരിലെ നഞ്ചമുത്തന്റെ മകള്‍ മല്ലിക (45), കള്ളമല ഓക്കുവോട് റോഡില്‍ സുരേഷ് (47) എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് വിധി പറയുക. കേസിലെ പ്രതി മല്ലികയുടെ ഭര്‍ത്താവ് താഴെ ഊരില്‍ നഞ്ചൻ (60) കുറ്റക്കാരനാണെന്ന് ജഡ്ജി ജോമോന്‍ ജോണ്‍ വിധിച്ചു.
2017ലാണ് കേസിനാസ്പദമായ സംഭവം. കെട്ടിടനിര്‍മാണ തൊഴിലാളിയായ സുരേഷിന്റെ സഹായിയായി മല്ലിക ജോലിക്ക് പോയിരുന്നു. സംഭവ ദിവസം നിര്‍മാണം നടക്കുന്ന വീടിന്റെ ടെറസില്‍ കിടന്ന് ഉറങ്ങുന്നത് കണ്ട ഇരുവരെയും പ്രതി മുളവടി ഉപയോഗിച്ച് തലക്ക് അടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
അഗളി സി.ഐയായിരുന്ന ഹിദായത്തുല്ല മാമ്പ്ര ആണ് ആദ്യം കേസന്വേഷിച്ചത്. തുടര്‍ന്ന് സി.ഐ സലീഷ് എം. ശങ്കര്‍ കേസിന്റെ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി. ജയന്‍ ഹാജരായി.




















