ന്യൂഡൽഹി ∙ രാജ്യതലസ്ഥാനമായ ഡൽഹിയിൽ കോവിഡ് കേസുകളിൽ 430 ശതമാനത്തിലധികം വർധന. മാർച്ച് 30ന് 932 കേസുകളാണ് ഉണ്ടായിരുന്നത്. ഏപ്രിൽ 17 ആയപ്പോഴേയ്ക്കും 4,976 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഡൽഹിയിൽ കഴിഞ്ഞ 19 ദിവസത്തിനിടെ 13,200ലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഞായറാഴ്ച, ചികിത്സയിലുള്ള രോഗികളുടെ എണ്ണം 5,297 ആയിരുന്നു.ഡൽഹിയിൽ കോവിഡ് കേസുകൾ വർധിച്ചിട്ടുണ്ടെങ്കിലും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കുറവാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും വാക്സീനുകളുടെ ബൂസ്റ്റർ ഷോട്ടുകൾ എടുക്കണമെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഡൽഹിയിൽ കോവിഡ് കേസുകൾ ഉയർന്നേക്കുമെന്ന് എൽഎൻജെപി ഹോസ്പിറ്റലിന്റെ മെഡിക്കൽ ഡയറക്ടർ സുരേഷ് കുമാർ മുന്നറിയിപ്പ് നൽകിയിരുന്നു.
മാർച്ച് 30 മുതൽ ഏപ്രിൽ 17 വരെയുള്ള കാലയളവിൽ മുപ്പതിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏപ്രിൽ 15ന് അഞ്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ തിങ്കളാഴ്ച 1,017 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. അതേസമയം പോസിറ്റിവിറ്റി നിരക്ക് 32.25 ശതമാനമായി ഉയർന്നു. ഇതു കഴിഞ്ഞ 15 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ 30.6 ശതമാനം പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയിരുന്നു.
ഡൽഹിയിൽ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 20,24,244 ആയി ഉയർന്നു. ആകെ മരണസംഖ്യ 26,567 ആയി. ഏഴ് മാസത്തിനിടെ ആദ്യമായാണ് ഏപ്രിൽ 12ന് ഡൽഹിയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ആയിരം കടന്നത്. അതിനുശേഷം എല്ലാ ദിവസവും ആയിരത്തിനു മുകളിലാണ്.
രാജ്യത്ത് എച്ച് 3 എൻ 2 ഇൻഫ്ലുവൻസ കേസുകൾ കുത്തനെ ഉയരുന്നതിനിടയിലാണ് കോവിഡ് കേസുകളുടെ എണ്ണത്തിൽ കുതിച്ചുചാട്ടം ഉണ്ടായത്. കേസുകൾ വർധിക്കുന്നത് സർക്കാർ നിരീക്ഷിക്കുകയാണെന്നും ഏതു സാഹചര്യവും നേരിടാൻ തയാറാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. കേന്ദ്രത്തിൽനിന്നുള്ള മാർഗനിർദ്ദേശങ്ങൾ പാലിച്ച് കോവിഡ് തയാറെടുപ്പ് പരിശോധിക്കുന്നതിനായി ഏപ്രിൽ 11ന് ഡൽഹിയിലെ വിവിധ ആശുപത്രികളിൽ മോക്ഡ്രില്ലുകൾ നടത്തിയിരുന്നു.