തൃശ്ശൂർ : സംസ്ഥാനത്ത് സ്ഥാപിച്ച എഐ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളിലൂടെ ഒന്നരവർഷംകൊണ്ട് ഗതാഗതനിയമലംഘനത്തിന് പിഴയായി പിരിച്ചത് 161.57 കോടി രൂപ. അൻപതുലക്ഷത്തോളം ആളുകളിൽനിന്നാണിത്. ക്യാമറ സ്ഥാപിച്ചതിലൂടെ അപകടങ്ങൾ കുറയ്ക്കാനാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 2024 ആയപ്പോഴേക്കും കൂടി. മരണ സംഖ്യ കുറഞ്ഞുവെന്നത് ആശ്വാസമായി. 2023 മധ്യത്തിലാണ് ക്യാമറകൾ സ്ഥാപിച്ചത്. ആ വർഷം 48,091 അപകടങ്ങളും 4,080 മരണങ്ങളുമാണ് ഉണ്ടായിരുന്നത്. 2024-ൽ 48,919 അപകടങ്ങളും 3,774 മരണങ്ങളുമുണ്ടായി. അപകടങ്ങൾ വളരെയധികം കുറയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെ നടപ്പാക്കിയ പദ്ധതി ഫലപ്രദമാകുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ട്രാൻസ്‌പോർട്ട് കമ്മിഷണറേറ്റിൽനിന്നുള്ള കണക്കുകളാണിത്.ക്യാമറകളുടെ വ്യക്തത ഉറപ്പാക്കാനുള്ള ‘കാലിബ്രേഷൻ’ ചെയ്യാൻ നടപടി ആരംഭിച്ചിട്ടുണ്ടെന്നുമാത്രമാണ് വിവരാവകാശനിയമപ്രകാരമുള്ള മറുപടിയിൽ അധികൃതർ പറയുന്നത്. 232 കോടി രൂപ ചെലവിട്ടാണ് കേരളത്തിലെ റോഡുകളിൽ 732 എഐ ക്യാമറകൾ സ്ഥാപിച്ചത്.