തിരുവനന്തപുരം: ഒരാഴ്ച പോലീസിനെ വട്ടംചുറ്റിച്ചെങ്കിലും കസ്റ്റഡി അവസാനിപ്പിക്കുന്ന ദിവസം അമ്പലംമുക്ക് കൊലപാതകത്തിലെ നിർണായക തെളിവായ കത്തി പോലീസ് കണ്ടെടുത്തു. കൊലപാതകത്തിനുശേഷം പിടിക്കപ്പെട്ടെങ്കിലും പരമാവധി തെളിവുകൾ പോലീസിന് ലഭിക്കാതിരിക്കാനുള്ള നീക്കമാണ് പ്രതി രാജേന്ദ്രൻ നടത്തിയത്. പോലീസ് തെളിവുകൾ നിരത്തി ചോദ്യം ചെയ്യുമ്പോൾ മാത്രമാണ് എന്തെങ്കിലും കാര്യങ്ങൾ പറയുന്നത്. അതുതന്നെ മറിച്ചും തിരിച്ചും മാറ്റിമാറ്റിയും പറഞ്ഞ് ഇയാൾ പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. കേസിന്റെ വിചാരണഘട്ടത്തിൽ തെളിവുകൾ പരമാവധി ദുർബലമാക്കുകയായിരുന്നു കൊടുംകുറ്റവാളിയും നിയമപരമായ അറിവുമുള്ള രാജേന്ദ്രന്റെ ലക്ഷ്യം.
സി.സി.ടി.വി. ദൃശ്യങ്ങളിലൂടെയാണ് പോലീസ് രാജേന്ദ്രനെ കുടുക്കിയത്. എന്നാൽ പിടിയിലായ ആദ്യദിവസം പോലീസിനോടു സംസാരിക്കാൻ രാജേന്ദ്രൻ തയ്യാറായില്ല. പലദിവസം ചോദ്യം ചെയ്തതിനുശേഷമാണ് മാല കാവൽക്കിണറിനുസമീപം അഞ്ചുഗ്രാമത്തിൽ പണയംവെച്ചുവെന്നത് സമ്മതിച്ചത്. മാലയും പണയം വെച്ച രസീതുകളും കൊലപാതകത്തിനിടെ പരിക്കേറ്റപ്പോൾ പേരൂർക്കട ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയതിന്റെ രേഖകളും പോലീസ് കണ്ടെടുത്തിട്ടും പ്രതി പോലീസിനോട് നിസ്സഹകരണം തുടർന്നു. കൊലപാതക സമയത്ത് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും കത്തിയും മാലയോടൊപ്പമുണ്ടായിരുന്ന താലിയും പോലീസിൽനിന്ന് ഒളിപ്പിക്കാനായിരുന്നു രാജേന്ദ്രന്റെ ശ്രമം. കത്തിയും വസ്ത്രങ്ങളും ഒളിപ്പിച്ച സ്ഥലങ്ങൾ കന്യാകുമാരി മുതൽ മെഡിക്കൽ കോളേജ് വരെ മാറിമാറി പറഞ്ഞു. ഒടുവിൽ വസ്ത്രങ്ങൾ മുട്ടട കുളത്തിൽനിന്നു കണ്ടെടുത്തെങ്കിലും കത്തി കിട്ടിയില്ല.
മെഡിക്കൽ കോളേജ് മുതൽ ഉള്ളൂർ വരെയുള്ള വിവിധ സ്ഥലങ്ങൾ ഇയാൾ പോലീസിനോട് പറഞ്ഞു. തുടർന്ന് ചോദ്യം ചെയ്യലിന്റെ പല ഘട്ടങ്ങളിലും ഇയാളെ ഈ സ്ഥലങ്ങളിൽ കൊണ്ടുപോയി. എന്നാൽ പറഞ്ഞ സ്ഥലത്തെത്തുമ്പോൾ ഇവിടെയല്ലെയെന്ന് പറഞ്ഞ് പോലീസിനെ വഴിതെറ്റിച്ചുകൊണ്ടിരുന്നു. കൊടുംകുറ്റവാളിയായ രാജേന്ദ്രൻ കത്തി ഉപേക്ഷിക്കില്ലെന്ന നിലപാടിലേക്ക് ഒടുവിൽ പോലീസ് എത്തുകയായിരുന്നു. തുടർന്ന് ചോദ്യങ്ങൾ ഈ തരത്തിലേക്കായി. ഇങ്ങനെയാണ് ഇയാൾ താമസിക്കുന്ന സ്ഥലത്തുതന്നെ അന്വേഷണം എത്തിയത്. എന്നിട്ടും അവസാന നിമിഷം വരെ കെട്ടിടത്തിന് പിന്നിലെ സ്ഥലം മാറ്റിപ്പറഞ്ഞ് പോലീസിനെ വഴിതെറ്റിക്കാനാണ് പ്രതി ശ്രമിച്ചത്. നിലവിൽ ലഭിച്ചിട്ടുള്ള തെളിവുകൾ രാജേന്ദ്രന്റെ പങ്ക് വ്യക്തമാക്കുന്നതാണെന്ന് അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു.