മലപ്പുറം : പിവി അൻവറിനെ കൂടെ നിർത്തുമെന്നും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ.സി വേണുഗോപാലുമായി അൻവർ സംസാരിക്കുന്നതിൽ സന്തോഷമുണ്ട്. തൃണമൂൽ കോൺഗ്രസിനെ അസോസിയേറ്റ് അംഗമാക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. കെസി വേണുഗോപാൽ എഐസിസി ജനറൽ സെക്രട്ടറിയാണ്. കെസി വേണുഗോപാലും വിഡി സതീശനും കുഞ്ഞാലിക്കുട്ടിയും താനും അൻവർ വിഷയമടക്കം പരസ്പരം സംസാരിച്ചിരുന്നു. അൻവറിനെയും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ് എല്ലാവരുടെയും നിലപാട്. കാര്യങ്ങൾ സംസാരിച്ച് പരിഹരിക്കും.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പരാജയപ്പെടുത്താൻ നിലമ്പൂരിൽ എല്ലാ നേതാക്കളും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും. വമ്പിച്ച ഭൂരിപക്ഷത്തോടെ ഷൗക്കത്തിനെ ജയിപ്പിക്കുമെന്ന് ഉറപ്പുണ്ട്. നിലമ്പൂരിൽ മണ്ഡലം കൺവെൻഷനുകളിൽ പങ്കെടുക്കും. എല്ലാ പ്രവർത്തകരും ഒറ്റക്കെട്ടായി ഷൗക്കത്തിൻറെ വിജയത്തിനായി പ്രവർത്തിക്കുന്ന കാഴ്ചയാണ് നിലമ്പൂരിലുള്ളത്. ഉപതെരഞ്ഞെടുപ്പിൻറെ കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനാണ്. മഴക്കാലമാണ് തെരഞ്ഞെടുപ്പ് വേണ്ടയെന്ന് വേണമെങ്കിൽ സർക്കാരിന് ആവശ്യപ്പെടമായിരുന്നല്ലോ. പരാജയഭീതികൊണ്ടാണ് എംവി ഗോവിന്ദൻറെ ഈ ജ്വൽപ്പനങ്ങളെന്നും രമേശ് ചെന്നിത്തല പറഞ്ഞു.