പാലക്കാട് : അവശനായ അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ മകന്റെ മർദ്ദനമേറ്റ അമ്മ മരിച്ചു. അവശനിലയിലായിരുന്ന ഇവരുടെ ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കാടാങ്കോട് അയ്യപ്പൻക്കാവ് സ്വദേശി അപ്പുണ്ണി, ഭാര്യ യശോദ എന്നിവരാണ് മരിച്ചത്. യശോദയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഇവരുടെ മകൻ അനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അവശനിലയിലായിരുന്ന അപ്പുണ്ണിയെ ആശുപത്രിയിലെത്തിക്കാൻ വന്ന ബന്ധുക്കളെയും മദ്യലഹരിയിലായിരുന്ന അനൂപ് മർദ്ദിച്ചിരുന്നെന്ന് നാട്ടുകാർ പോലീസിനോട് പറഞ്ഞു. പാലക്കാട് കസബ പോലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസിലെ പ്രതിയാണ് കസ്റ്റഡിയിലുള്ള അനൂപ്. മരിച്ച അപ്പുണ്ണിയുടെയും യശോദയുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
 
			
















 
                

