തിരുവനന്തപുരം : വാഹനത്തിന്റെ കേടായ ബാറ്ററി മാറ്റി നൽകിയില്ലെന്നാരോപിച്ച് കടയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി ഓട്ടോ ഡ്രൈവർ. പൂജപ്പുര പരീക്ഷ ഭവനു സമീപമുള്ള ഷോപ്പിലായിരുന്നു സംഭവം. മുടവൻമുകൾ സ്വദേശി മധു ആണ് ഓട്ടോ ഇലക്ട്രിക്കൽസിലെത്തി ആത്മഹത്യാഭീഷണി മുഴക്കിയത്. രാവിലെ കടയിലെത്തിയ ഇയാൾ കേടായ ബാറ്ററി മാറ്റി പുതിയതു നൽകണമെന്ന് ആവശ്യപ്പെട്ടു. കടയുടമ വിസമ്മതിച്ചതോടെ കൈയ്യിൽ കരുതിയ ഒരു കുപ്പിയിൽ പെട്രോളും ലൈറ്ററുമായി കടയ്ക്കുള്ളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ തിരുവനന്തപുരം ഫയർസ്റ്റേഷനിലെ ഉദ്യോഗസ്ഥർ മധുവിനെ അനുനയിപ്പിക്കുകയും ഇതിനിടെ ബാറ്ററി മാറ്റിനൽകാമെന്നു കടയുടമ സമ്മതിക്കുകയും ചെയ്‌തതോടെയാണ് മധു ആത്മഹത്യാശ്രമത്തിൽ നിന്നു പിന്മാറിയത്. ബാറ്ററി മാറ്റി നൽകാത്തതിനാൽ മധു നേരെത്തെ പൂജപ്പുര സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അതിന്റെ അന്വേഷണം നടന്നു വരുന്നതിനിടെയാണ് ഈ സംഭവം. എന്നാൽ വാറണ്ടി കാർഡ് കൊണ്ടുവരാത്തതുകൊണ്ടാണ് ബാറ്ററി മാറ്റി നൽകാൻ വിസമ്മതിച്ചതെന്നാണ് കടയുടമയായ ബിജു ഫയർഫോഴ്‌സിനോട് പറഞ്ഞത്.