ബെംഗളൂരു: ചൊവ്വാഴ്ച ഷർട്ടിന്റെ രണ്ട് ബട്ടൻസിടാത്തയാളെ ബെംഗളൂരു മെട്രോയിൽ കയറാൻ അനുവദിച്ചില്ലെന്ന് പരാതി. യാത്രക്കാരനെ ദൊഡ്ഡകല്ലസന്ദ്ര മെട്രോ സ്‌റ്റേഷനിലെബിഎംആർസിഎൽ തടഞ്ഞതായാണ് ആരോപണമുയർന്നത്. ജീവനക്കാർ ഇയാളോട് ഷർട്ടിൻ്റെ ബട്ടൺ ഇട്ട് വൃത്തിയുള്ള വസ്ത്രം ധരിച്ച് എത്താനും അല്ലെങ്കിൽ സ്റ്റേഷനിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞതായി ഇയാൾ ആരോപിച്ചു. സഹയാത്രികർ ഇടപെട്ടാണ് ഇയാൾക്ക് യാത്രാ സൗകര്യം ഒരുക്കിയത്. യാത്രക്കാരിലൊരാൾ സംഭവം പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. അതേസമയം, എല്ലാ യാത്രക്കാരെയും തുല്യമായാണ് പരിഗണിക്കുന്നതെന്ന് ബിഎംആർസിഎൽ അറിയിച്ചു.
യാത്രക്കാർ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ, പുരുഷന്മാരെന്നോ സ്ത്രീകളെന്നോ വ്യത്യാസം കാണിക്കുന്നില്ല. യാത്രക്കാരൻ മദ്യപിച്ച നിലയിലാണെന്ന് ഉദ്യോഗസ്ഥർ സംശയിച്ചു. ട്രെയിനിലെ സ്ത്രീകളെയും കുട്ടികളെയും ഇയാള്‍ ബുദ്ധിമുട്ടിക്കില്ലെന്ന് ഉറപ്പാക്കാൻ പരിശോധന നടത്തി. കൗൺസിലിങ്ങിന് ശേഷം അദ്ദേഹത്തെ യാത്ര ചെയ്യാൻ അനുവദിച്ചുവെന്നും മെട്രോ ഉദ്യോഗസ്ഥൻ പറഞ്ഞു. നേരത്തെ, ബിഎംആർസിഎൽ ജീവനക്കാർ ഒരു കർഷകനെ ട്രെയിനിൽ കയറ്റാൻ അനുവദിക്കാത്തതിൽ ജനരോഷം ഉയർന്നതിനെ തുടർന്ന് ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ സുരക്ഷാ ജീവനക്കാരനെ പിരിച്ചുവിട്ടിരുന്നു. മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച് തലയിൽ ഒരു ബാഗും ചുമന്ന നിലയിലായിരുന്നു കർഷകൻ.