തിരുവനന്തപുരം : ആശ വർക്കർമാർക്കൊപ്പം സമരം ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഇല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സമരം കേരളത്തിന്റെ മനസാക്ഷിക്ക് മുന്നിൽ വലിയ ചോദ്യചിഹ്നമായി ഉയർന്നുവന്നുവെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി കുട മാത്രമല്ല മുത്തം കൊടുത്താലും തെറ്റില്ലെന്നും കേരളത്തിലെ ജനങ്ങൾ ഒരു മുത്തം കൊടുക്കുന്നുണ്ടെങ്കിൽ അത് ഈ ആശ വർക്കർമാർക്ക് തന്നെയാവുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. കൊവിഡ് കാലത്ത് ആദ്യം പ്രവർത്തിച്ചത് ആശ വർക്കർമാരാണ്. ഇതിൽ രാഷ്ട്രീയം കാണേണ്ടതില്ല. കേന്ദ്രം കൊടുക്കുന്നത് അല്ലാതെ എന്താണ് കേരളം ചിലവാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്രം ബഡ്ജറ്റിൽ 16 ശതമാനം അധികമാണ് നീക്കി വെച്ചിരിക്കുന്നത്. എൻഎച്ച്എം ഫണ്ട് ഉപയോഗിച്ചല്ലാതെ എങ്ങനെയാണ് സർക്കാർ ഓണറേറിയം കൊടുക്കുന്നത്? എല്ലാം കേന്ദ്രത്തിന്റെ തലയിൽ ഇട്ട് രക്ഷപ്പെടാമെന്ന് കരുതണ്ട. കണക്ക് കൊടുത്തില്ലെങ്കിൽ കാശ് വൈകും. സംസ്ഥാന സർക്കാർ നൽകേണ്ട കണക്ക് കൃത്യമായി കേന്ദ്രത്തിനു നൽകണം. പണം വൈകിയാൽ മോദി പണം കൃത്യമായി നൽകിയാൽ പിണറായി. അതെന്ത് രീതിയാണെന്നും കെ സുരേന്ദ്രൻ ചോദിച്ചു. കേന്ദ്രത്തിന്റെ വീഴ്ച എന്ന് പറയുന്ന പതിവ് പല്ലവി ഇനി വിജയിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.