ഭോപാൽ : മധ്യപ്രദേശിലെ ഹോഷാംഗാബാദ് ജില്ലയിൽ കാണാതായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സൊഹാഗ്പുർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അഞ്ചുവയസ്സുകാരിയുടെ മൃതദേഹമാണ് സ്വന്തം വീടിന്റെ ടെറസിൽ കണ്ടെത്തിയത്. പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്നും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് മൂന്നുമണിയോടെയാണ് പെൺകുട്ടിയെ വീട്ടിൽനിന്ന് കാണാതായത്.
ബന്ധുക്കൾ വീടിന് സമീപത്തും ഗ്രാമത്തിലും തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് പോലീസിൽ പരാതി നൽകി. ഇതിനിടെയാണ് വീടിന്റെ ടെറസിൽ തുണിയിൽ പൊതിഞ്ഞനിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന് സ്ഥിരീകരിച്ചത്. ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.