മലപ്പുറം: ഇടുക്കിയിൽ എഞ്ചിനിയറിംഗ് കോളേജിലെ എസ് എഫ് ഐ വിദ്യാർത്ഥിയുടെ കൊലപാതകത്തിന് പിന്നാലെ ക്യാമ്പസുകളിലുണ്ടായ പ്രതിഷേധം തെരുവിലേക്ക്. മലപ്പുറത്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പങ്കെടുക്കുന്ന കോൺഗ്രസ് മേഖലാ കൺവൻഷനിലേക്ക് എസ് എഫ് ഐ, ഡി.വൈ.എഫ്.ഐ, സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചെത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. ആദ്യം എസ്എഫ്ഐ പ്രവർത്തകരാണ് പ്രതിഷേധ മാർച്ച് നടത്തിയത്. ചെറിയതോതിൽ സംഘർഷാവസ്ഥയുണ്ടായതോടെ പോലീസ് ഇടപെട്ടു. ഇതോടെ പ്രവർത്തകർ പിരിഞ്ഞുപോയി.
പിന്നാലെ ഡിവൈഎഫ് ഐ – സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചെത്തി. സുധാകരനെതിരെ മുദ്രാവാക്യം വിളികളുയർന്നതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും സംഘടിച്ചെത്തി തിരികെ മുദ്രാവാക്യം വിളിച്ചു. രണ്ട് വിഭാഗവും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതോടെ സംഘർഷാവസ്ഥ കൂടി. പോലീസ് ഇടപെട്ട് ഇരു വിഭാഗം പ്രവർത്തകരെയും മാറ്റി. മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പു ചെയ്യുകയാണ്. രണ്ട് വിഭാഗവും രണ്ട് സ്ഥലത്തായി നിലയുറപ്പിച്ച് മുദ്രാവാക്യം വിളിക്കുകയാണ്. സംഘർഷാവസ്ഥ പൂർണമായും മാറിയിട്ടില്ല.
കൊല്ലത്തും പത്തനംതിട്ടയിലും സമാനമായ രീതിയിൽ പ്രതിഷേധം സംഘർഷാവസ്ഥയിലേക്ക് എത്തി. ചവറയിൽ എൻ കെ.പ്രേമചന്ദ്രൻ എംപിയുടെ വാഹനം ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്ന പരാതി ഉയർന്നു. ഇടുക്കി കൊലപാതകത്തിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിൽ പങ്കെടുത്ത ഡിവൈഎഫ്ഐ പ്രവർത്തകർ വാഹനം തകർക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. പോലീസെത്തി പ്രവർത്തകരെ പിന്തിരിപ്പിച്ചു.