തിരുവനന്തപുരം: താന്‍ ബിജെപിയിൽ ചേരുമെന്ന് പ്രചരണം നടത്തിയതിൽ ഗുഢാലോചന ആരോപിച്ച് ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ നേരിട്ട് കേസെടുക്കാനാകില്ലെന്ന് പൊലിസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യ തെളിവോ ഇല്ലെന്നും കോടതി നിർദ്ദേശ പ്രകാരമാണെങ്കിൽ കേസെടുക്കാമെന്നും പൊലീസ് വ്യക്തമാക്കി.
സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.പി ജയരാജൻ നൽകിയ പരാതി കഴക്കൂട്ടം അസി. കമ്മീഷണറാണ് അന്വേഷി ച്ചത്. ഇപിയുടെയും മകന്‍റേയും മൊഴി പൊലിസ് രേഖപ്പെടുത്തിയിരുന്നു. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കർ, കഴകൂട്ടത്തെ ഫ്ലാറ്റിലുണ്ടായിരുന്നത് കുറച്ച് സമയം മാത്രമായിരുന്നെന്നും പൊലീസ് വിലയിരുത്തി. അതേസമയം ഇനി കോടതി വഴി നീങ്ങുമെന്ന് ഇ.പി ജയരാജന്‍ പ്രതികരിച്ചു. താൻ അയച്ച വക്കീൽ നോട്ടീസിന് ഇതുവരെ സുധാകരനും ശോഭയും മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു












