കോട്ടയം : മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി. കര്‍ശന ഉപാധികളോടെ ഈരാറ്റുപേട്ട മജിസേ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വിശദമായ വാദം ഇന്നലെ പൂർത്തിയായിരുന്നു. മതസ്പർദ്ധ വളർത്തുന്ന പ്രസ്താവനയാണ് ജോർജ് നടത്തിയതെന്നും ജാമ്യവ്യവസ്ഥകള്‍ തുടർച്ചയായി ലംഘിക്കുന്ന ഒരാള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂർത്തിയായെന്നും ആരോഗ്യ പ്രശ്നങ്ങള്‍ ഗുരുതരമായതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗവും വാദിച്ചു. ആരോഗ്യ സ്ഥിതിയെ സംബന്ധിച്ചുള്ള മെഡിക്കല്‍ റിപ്പോർട്ട് കോടതി തേടിയിരുന്നു. നിലവില്‍ റിമാൻഡിലുള്ള ജോർജ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.