തൊടുപുഴ : ഇടുക്കി ഗവ. എൻജിനീയറിങ് കോളജിലെ വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രനെ (21) കുത്തിക്കൊന്നുവെന്നു സംശയിക്കുന്ന പ്രതി പിടിയിൽ. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ നിഖിൽ പൈലിയാണ് അറസ്റ്റിലായത്. ബസ് യാത്രയ്ക്കിടയിലാണ് പിടികൂടിയതെന്നു പോലീസ് പറഞ്ഞു. കോളജ് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിലാണു ധീരജിന് കുത്തേറ്റത്. ആക്രമണത്തിൽ രണ്ടു പേർക്കു പരുക്കേറ്റു. കെഎസ്‌യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ധീരജിനെ കുത്തിയതെന്ന് എസ്എഫ്ഐ നേതാക്കൾ ആരോപിച്ചിരുന്നു. ധീരജിന്റെ കഴുത്തിലാണ് കുത്തേറ്റത്. ഉടനെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിനു പിന്നാലെ ഇടുക്കി ഗവ. എൻജിനീയറിങ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചതായി പ്രിൻസിപ്പൽ അറിയിച്ചു.