തൃശൂര്‍ : തൃശൂർ പൂരം വെടിക്കെട്ട് അനുമതിക്കായി ജില്ലാ ഭരണകൂടം നിയമോപദേശം തേടും. അന്തിമഹാകാളൻ വേല വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതുപ്രകാരം പൂരം വെടിക്കെട്ടിന് അനുമതി നൽകാൻ കഴിയുമോയെന്നാണ് നിയമോപദേശം തേടുന്നത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ വേലയ്ക്ക് വെടിക്കെട്ടിന് അനുമതി ലഭിച്ചിരുന്നു. വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന മാഗസിൻ കാലിയാക്കുമെന്ന് ദേവസ്വങ്ങൾ സത്യവാങ് മൂലം നൽകിയിരുന്നു. അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടും. വെടിക്കെട്ട് പുരയും ഫയർ ലൈനും തമ്മിൽ 200 മീറ്റർ അകലമാണ് കേന്ദ്ര നിയമം.
വെടിക്കെട്ട് പുര കാലിയാണെങ്കിൽ 200 മീറ്റർ പാലിക്കേണ്ടി വരില്ല. നിയമോപദേശം കിട്ടുന്ന മുറയ്ക്ക് പൂരം വെടിക്കെട്ട് കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. വേലയ്ക്ക് 500 കിലോ വെടിക്കെട്ട് സാമഗ്രികൾ ആണ് പൊട്ടിച്ചത്. പൂരത്തിന് 2000 കിലോ വീതം വരും. മെയ് ആറിനാണ് ഇത്തവണ തൃശൂർ പൂരം. എന്നാൽ പൂരം വെടിക്കെട്ട് ഇതുവരെയും അനുമതി ലഭിച്ചിട്ടില്ല. വെടിക്കെട്ട് പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയിലാണ് ദേവസ്വങ്ങൾ. വെടിക്കെട്ട് അനുമതി ലഭിക്കുന്നതിന് തടസമായി നിൽക്കുന്നത് കേന്ദ്ര നിയമമാണ്. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിനെ കണ്ട് കാര്യം ധരിപ്പിച്ചു. അനുകൂല മറുപടിയല്ല ലഭിച്ചതെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി പറഞ്ഞു.