കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാ ദാസ് കൊല ചെയ്യപ്പെട്ട ദിവസത്തെ ആക്രമണത്തിൽ മാരകമായി പരിക്കേറ്റ വന്ദന ഹോസ്പിറ്റലിൻറെ പോർച്ചിന് സമീപമെത്തി കുഴഞ്ഞുവീഴുന്നതായി സിസിടിവി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഫോറൻസിക് വിദഗ്ധ ഗോപിക കോടതിയിൽ തിരിച്ചറിഞ്ഞു. കൂടാതെ ഹോസ്പിറ്റലിലെ കാഷ്വാലിറ്റി കൗണ്ടറിനു സമീപത്തുവെച്ച് പ്രതി പോലീസ് യൂണിഫോമിലുണ്ടായിരുന്ന ആളുടെ തലയിൽ കുത്തി മുറിവേല്പിക്കുന്ന ദൃശ്യവും കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി. എൻ. വിനോദ് മുമ്പാകെ നടന്ന വിസ്താരത്തിൽ തിരിച്ചറിഞ്ഞു.
കേസിൽ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കൽ, സാക്ഷിയായ കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മണി ലാലിനെ വിസ്തരിച്ചു. കാഷ്വാലിറ്റി കൗണ്ടറിനു സമീപത്തു വെച്ച് പ്രതി തൻറെ തലയിൽ ആഞ്ഞ് കുത്തി കൊലപ്പെടുത്തുവാൻ ശ്രമിച്ചതായി മണിലാൽ നേരത്തെ മൊഴി കൊടുത്തിരുന്നു. മൊഴി ശരിവവെയ്ക്കുന്ന തരത്തിലുള്ള സിസിടിവി കാമറ ദൃശ്യങ്ങൾ ആണ് ഇന്നലെ കോടതിയിൽ പ്രദർശിപ്പിച്ചത്. മൂന്ന് ദിവസമായി തുടരുന്ന ഫോറൻസിക് വിദഗ്ധയുടെ വിസ്താരം പ്രോസിക്യൂട്ടർ നാളെയും തുടരും. വന്ദനയെ ആക്രമിച്ച പ്രതിയെ പോലിസുകാരും ആംബുലൻസ് ഡ്രൈവറും മറ്റും ചേർന്ന് കീഴടക്കി കൈ കാലുകൾ ബന്ധിച്ച് ഹോസ്പിറ്റലിലെ പോർച്ചിൽ കിടത്തിയിരിക്കുന്ന ദൃശ്യങ്ങളും വിചാരണ വേളയിൽ കോടതിയിൽ പ്രദർശിപ്പിച്ചിരുന്നു.