വര്‍ഷമൊന്ന് കഴിഞ്ഞു, മണിപ്പൂരില്‍ അശാന്തിയുടെ രാപ്പകലുകള്‍ ആരംഭിച്ചിട്ട്. വീടും നാടും വിട്ട് ഓടിപ്പോയവരില്‍ പലരും ഇന്നും താല്‍ക്കാലിക ക്യാമ്പുകളിലാണ് ജീവിക്കുന്നത്. ഇന്നും കനത്ത ജാഗ്രതയിലാണ് സംസ്ഥാനം. ഇടയ്ക്കിടെ അസ്വസ്ഥതകള്‍ അവിടവിടെ തലപൊക്കുന്നു. അവസാനമില്ലാത്ത അക്രമണങ്ങള്‍ക്കിടെ മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ ചെവി കൊടുത്തിട്ടില്ല. മണിപ്പൂരിലെ മലനിരകളും താഴ്വാരകളും വെറുപ്പുകൊണ്ട് അകന്നപ്പോള്‍ ഉണങ്ങാത്ത മുറിവായി വടക്ക് കിഴക്കന്‍ സംസ്ഥാനം മാറിക്കഴിഞ്ഞു. കലാപത്തിന് ഇരയായി സര്‍വ്വതും നഷ്ടപ്പെട്ടവരുടെ ദുരിതങ്ങളിലേക്കാണ് ഓരോ മണിപ്പൂരി ദിവസവും ആരംഭിക്കുന്നത്. മണിപ്പൂരിലെ പ്രബല വിഭാഗമായ മെയ്തെയെ പട്ടികവർഗ വിഭാഗത്തില്‍ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവിനെ ചൊല്ലിയുള്ള പ്രതിഷേധത്തിന് പിന്നാലെ അതുവരെ പുകഞ്ഞിരുന്ന അസ്വസ്ഥതകള്‍ക്ക് തീ പിടിച്ചു.
മണിപ്പൂരിലെ കുക്കി വിഭാഗത്തിന് മേധാവിത്വമുള്ള ഓൾ ട്രൈബൽ സ്റ്റുൻഡൻസ് യൂണിയൻ സംഘടിപ്പിച്ച മാർച്ചിന് ശേഷം രണ്ട് ജില്ലകളിൽ സംഘർഷമുണ്ടായി. ചുരാന്ദ്പ്പൂർ, ബിഷ്ണുപൂർ, ഇംഫാൽ തുടങ്ങിയ മേഖലകളിലേക്ക് കലാപം പെട്ടെന്ന് തന്നെ പടർന്നു കത്തി. ഗോത്ര വിഭാഗം താമസിക്കുന്ന കുന്നുകളിൽ ആയിരക്കണക്കിന് വീടുകൾ അഗ്നിക്ക് ഇരയാക്കപ്പെട്ടു. ഇരുഭാഗത്തും നിരവധി ആരാധാനാലയങ്ങള്‍ കൊള്ളയടിക്കപ്പെട്ടു.