തിരുവനന്തപുരം : മല്ലപ്പളളിയിലെ പ്രസംഗത്തിൽ സംഭവിച്ചത് നാക്ക്പിഴയെന്ന് മന്ത്രി സജി ചെറിയാൻ. വിമർശിക്കാൻ ശ്രമിച്ചത് ഭരണകൂടത്തെ. എന്നാൽ നാവ് പിഴ സംഭവിച്ച് അത് ഭരണഘടനയായി. ഇതാണ് സജി ചെറിയാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ നൽകിയ വിശദീകരണം.
ഇതേ നിലപാട് ആയിരുന്നു ഇന്നലെ മന്ത്രി നിയമസഭയിലും സ്വീകരിച്ചത്. പ്രസംഗിച്ചതിൽ ഉറച്ച് നിൽക്കുന്നുവെന്ന് ഇന്നലെ പറയാതെ പറഞ്ഞ സജി ചെറിയാൻ തന്‍റെ വാക്ക് ആരേലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ അതിൽ ഖേദവും ദുഖവും രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്.
വിവാദം ചർച്ച ചെയ്യാൻ ചേർന്ന സി പി എം സെക്രട്ടേറിയറ്റ് യോഗത്തിൽ എത്തുമ്പോൾ ഒന്നും പ്രതികരിക്കാതെ കയറിപ്പോയ സജി ചെറിയാൻ തിരിച്ചിറങ്ങുമ്പോൾ പ്രതികരിച്ചത് എന്തിന് രാജി , പറയാനുളളതൊക്കെ ഇന്നലെ പറഞ്ഞു എന്നായിരുന്നു. കോടതിയിൽ വിഷയം എത്താത്ത സാഹചര്യത്തിൽ രാജി തൽകാലം വേണ്ടെന്നാണ് സി പി എം യോഗ തീരുമാനമെന്നാണ് സൂചന.












